തിരുവല്ല |
WEBDUNIA|
Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2007 (14:30 IST)
മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി ഡോ.ജോസഫ് മാര്‍ ഐറേനിയസ് അഭിഷിക്തനായി. നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 7.30 നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങിയത്.
വിശുദ്ധ വേദപുസ്തകം സങ്കീര്‍ത്തനത്തിലെ മുന്നൂറ്റി ഇരുപത്തിരണ്ടാം അധ്യായം ചൊല്ലിയാണ് വിശുദ്ധ ഖുര്‍ബാനയോടെ സ്ഥാനാരോഹണം ആരഭിച്ചത്. കുര്‍ബാനയക്ക് ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോഴത്തെ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസം തിരുമേനിയെ വലിയ മെത്രാനായി വാഴിച്ചു.
മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തിയൊന്നാമത്തെ മെത്രാപ്പൊലീത്തയയാണ് ഡോ.ജോസഫ് മാര്‍ ഐറേനിയസ് സ്ഥാനാരോഹണം ചെയ്തത്. കുര്‍ബാന മധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. മുഖ്യകാര്‍മികനായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്‍റെ മുമ്പാകെ പ്രതിജ്ഞ ചൊല്ലി, സഭാ വിശ്വാസം ഏറ്റുപറഞ്ഞാണ് മാര്‍ ഐറേനിയസ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തത്.
തുടര്‍ന്ന് അദ്ദേഹത്തെ സിംഹാസനത്തിലിരുത്തി മൂന്നു തവണ ഉയര്‍ത്തുകയും മെത്രാപ്പോലീത്ത ഈ സ്ഥാനത്തിനു യോഗ്യനാകുന്നു എന്നര്‍ഥമുള്ള ഓക്സിയോസ് ചൊല്ലുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയുടെ അവസാനഭാഗം പുതിയ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് പൂര്‍ത്തീകരിച്ചത്.
സഭാവിശ്വാസികളടക്കം വന്‍ജനാവലിയാണ് ചടങ്ങുകള്‍ക്കെത്തിയത്. തുടര്‍ന്ന് 11 മണിക്ക് നടന്ന അനുമോദന സമ്മേളനം ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനം ചെയ്തു. നിയുക്ത മെത്രാപ്പോലീത്തയ്ക്ക് സഭാ അധികാരങ്ങള്‍ സ്ഥാനമൊഴിയുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത തിങ്കളാഴ്ച കൈമാറിയിരുന്നു.