സൈലന്‍റ്‌വാലി സംരക്ഷിതമേഖല

തിരുവനന്തപുരം| WEBDUNIA|
സൈലന്‍റ് വാലിയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 148 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകളും 25 ഓളം അധിക ജീവനക്കാരെയും ഇവിടെ നിയമിക്കും. ഇതിന്‍റെ മറ്റ് കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാത്രക്കടവ് പദ്ധതി ഉള്‍പ്പെടുന്ന പ്രദേശവും സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടും.

പാത്രക്കടവ് പദ്ധതി കേന്ദ്രാനുമതിക്കായി കാത്തു നില്‍ക്കുന്ന അവസരത്തിലാണ് സൈലന്‍റ്‌വാലിയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ എടുത്തിരിക്കുന്ന നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് ശുചിത്വ പരിപാടികള്‍ കാര്യക്ഷമമാക്കും. ഈ മാസം 12 ന് ശുചിത്വദിനമായി ആചരിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലെയും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി വിധി പല മതവിഭാഗങ്ങളിലും ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 13 ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്നാര്‍ ദൌത്യസംഘത്തെക്കുറിച്ച് സി.പി.ഐ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതേക്കുറിച്ച് അന്വേഷിച്ച് പറയാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :