പ്രഭാകരനോടൊപ്പം മകളും കൊല്ലപ്പെട്ടു!

PROPRO
ശ്രീലങ്കന്‍ സൈന്യവുമായി നടന്ന യുദ്ധത്തില്‍ വേലുപ്പിള്ള പ്രഭാകരനും മകള്‍ ദ്വാരകയും കൊല്ലപ്പെട്ടതായി സംഘടനയുടെ നയതന്ത്ര മേധാവിയായ സെല്‍‌വരാജ് പത്മനാഥന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രഭാകരനും മൂത്ത മകന്‍ ചാള്‍സ് ആന്റണിയും ലങ്കന്‍ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. പ്രഭാകരന്റെയും ചാള്‍സ് ആന്റണിയുടെയും മരിച്ച നിലയിലുള്ള ഫോട്ടോകള്‍ ലങ്കന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പ്രഭാകരന്റെ മറ്റ് കുടുംബാംഗങ്ങളെ പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല.

പ്രഭാകരന്റെ മാതാപിതാക്കളിപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ താല്‍‌ക്കാലികമായി തയ്യാറാക്കിയിട്ടുള്ള അഭയാര്‍ത്ഥി ക്യാമ്പിലാണുള്ളത്. ലങ്കന്‍ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. പ്രഭാകരന്റെ ഭാര്യ മതിവദനി, ഇളയമകന്‍ ബാലചന്ദ്രന്‍ എന്നിവര്‍ തമിഴ്നാട് വഴി കാനഡയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദ്വാരകയെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇതിനിടയിലാണ്, പ്രഭാകരനോടൊപ്പം ദ്വാരകയും കൊല്ലപ്പെട്ടതായി പത്മനാഥന്‍ അറിയിച്ചിരിക്കുന്നത്.

“യുദ്ധം നടന്നുകൊണ്ടിരുന്ന സമയത്ത് ഞങ്ങള്‍ സംഘടനയുടെ സൈനിക മേധാവികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവസാനമായി ഞാന്‍ സംസാരിച്ചത് പുലികളുടെ നാവികസേനാ മേധാവി സൂസൈയുമായിട്ടാണ്. പ്രഭാകരനും ചാള്‍സ് ആന്റണിയും ദ്വാരകയും കൊല്ലപ്പെട്ടത് അങ്ങനെയാണ് അറിഞ്ഞത്. പ്രഭാകരന്റെ ഇളയ മകനെ പറ്റിയും ഭാര്യയെ പറ്റിയും എനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല” - ലണ്ടനിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പത്മനാഥന്‍ പറഞ്ഞു.

ലണ്ടന്‍| WEBDUNIA|
എല്‍‌ടി‌ടി‌യുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് സെല്‍‌വരാജ് പത്മനാഥന്‍. പുലികള്‍ക്കായി പുതിയ സര്‍ക്കാരിനെയും നേതാക്കളെയും തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് പത്മനാഥന്‍. ഇന്ത്യയും അമേരിക്കയുമടക്കം പല രാജ്യങ്ങളും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി കൂടിയാണ് കെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പത്മനാഥന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :