ഗോതമ്പ് വിലയുയരും, ലോഹവിലയും: റഷ്യ-യുക്രെയ്‌ൻ യുദ്ധമുണ്ടായാൽ ഇന്ത്യയിലെ സാധാരണക്കാരനെ ബാധിക്കുക ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (14:52 IST)
റഷ്യ-ഉക്രൈൻ പ്രതിസന്ധി ഇന്ത്യയിലെ സാധാരണ ജനങ്ങളെ ബാധിക്കാൻ പോവുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂപത്തിലായിരിക്കും. റഷ്യ-യുക്രെയ്‌ൻ സംഘർഷം പുകയുമ്പോൾ പ്രകൃതിവാതകം മുതൽ ഗോതമ്പ് വരെ, വിവിധ ഉൽപ്പന്നങ്ങളുടെ വില വർധിക്കുമെന്നാണ് സാമ്പത്തികവിദഗ്‌ധർ കരുതുന്നത്.

ഉക്രൈൻ-പ്രതിസന്ധി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 96.7 ഡോളറായി ഉയർന്നിരുന്നു. ഇത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ക്രൂഡോയിൽ വില ഇത്തരത്തിൽ ഉയർന്നാൽ ഇത് രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഉയർത്തുന്നതിനും ഇടയാക്കും.

യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയരാനിടയുണ്ട്. ഇത് ആഗോള ജിഡിപി വളർച്ച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്ന് ജെപി മോർഗൻ വ്യക്തമാക്കുന്നു.ബ്രെന്റ് ക്രൂഡ് വിലയിലെ വർദ്ധനവ് ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം ഏകദേശം 0.9 ശതമാനം വർദ്ധിപ്പിക്കും.

ഇത് കൂടാതെ റഷ്യ ഉക്രൈനുമായി യുദ്ധം ചെയ്താൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ (സിഎൻജി, പിഎൻജി, വൈദ്യുതി) വില പതിന്മടങ്ങ് വർദ്ധിക്കാൻ ഇടയാക്കും. റഷ്യയ്ക്ക് മേലെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം കടുപ്പിക്കുകയാണെങ്കിൽ ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ‌യും ബാധിക്കും.

ഗോതമ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് റഷ്യ. പട്ടികയിൽ നാലാം സ്ഥാനത്താണ് യുക്രെയ്‌ൻ. ഈ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അത് ഗോതമ്പ് വില ഉയർത്തുന്നതിന് കാരണമാകും. ലോകത്ത് പലാഡിയം ഉത്‌പാദനത്തിൽ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട്, പ്രകൃതി വാതകം എന്നിവയുടെ പ്രധാന ഉത്പാദകരാണ് റഷ്യ.

അതിനാൽ തന്നെ ലോ‌ഹവില ഉയരുന്നതിന് നിലവിലെ സ്ഥിതിഗതികൾ കാരണമാകും.വൈദ്യുത വാഹനങ്ങളില്‍
പ്രധാനവസ്‌തുവായ ചെമ്പിന്റെ ഉത്‌പാദനത്തിലും റഷ്യ മുൻപിലാണ്. ചെമ്പിന്റെ വരവ് നിലച്ചാല്‍ ഈ മേഖലയിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിദഗ്‌ധർ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :