വെങ്കലമെഡലിനായി കടുത്ത പോരാട്ടം നടത്തുമെന്ന് മൻദീപ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (15:02 IST)
49 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് സെമിയിൽ എത്തിയെങ്കിലും ഫൈനൽ മത്സരത്തിന് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ മികച്ച രീതിയിൽ പോരാടിയെങ്കിലും മത്സരത്തിന്റെ അവസാന ക്വാർട്ടറിൽ മൂന്ന് ഗോളുകൾ വഴങ്ങി (5-2‌ന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇന്ത്യയ്ക്ക് നിരാശാജനകമായ ദിവസമാണെങ്കിലും തങ്ങൾ പൂർണമായും തോറ്റതായി അംഗീകരിക്കുന്നില്ല എന്നതായിരുന്നു മത്സരശേഷം ഇന്ത്യൻ നായകനും സെമിയിലെ ഇന്ത്യയുടെ ഗോൾ സ്കോററുമായ മൻദീപ് സിങിന്റെ പ്രതികരണം. വളരെ പ്രധാനപ്പെട്ട മത്സരത്തിലാണ് പരാജയപ്പെട്ടത്.വലിയ തെറ്റുകൾ പറ്റി. എന്നാൽ വെങ്കല മെഡലിനായി എല്ലാം നൽകി കളിക്കും. മൻദീപ് പറഞ്ഞു.

അതേസമയം ഹോക്കി ടീം നായകൻ മൻദീപ് സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യൻ സംഘത്തിന് ആശംസകളും നേർന്നു. ഹോക്കി ലോകചാമ്പ്യന്മാരായ ബെൽജിയത്തിന് വേണ്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അലക്‌സാണ്ടർ ഹെന്റി‌ക്‌സാണ് മത്സരം ഇന്ത്യയിൽ നിന്നും തട്ടിയെടുത്തത്. ഒരു ഘട്ടത്തിൽ 2-1ന് മുന്നിട്ടശേഷമാണ് ഇന്ത്യ കളി അവസാനിക്കുമ്പോൾ 2-5ലേക്ക് വീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :