സോറി പറഞ്ഞ് അവർ കയ്യൊഴിഞ്ഞു, നഷ്ടപരിഹാരം നൽകി മാപ്പ് പറയണമെന്ന് സഞ്‌ജിതാ ചാനു

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂണ്‍ 2020 (14:31 IST)
ഇന്ത്യയുടെ രാജ്യാന്തര വൈറ്റ് ലിഫ്‌റ്റിംഗ് താരമായ സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ. പരിശോധനയ്‌ക്കെടുത്ത സാമ്പിളിലെ പൊരുത്തക്കേടുണ്ടായതെന്നും ഉത്തേജക മരുന്നുപയോഗിച്ചുവെന കുറ്റവും വിലക്കും പിൻവലിക്കുന്നുവെന്നും രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ അറിയിച്ചു.

2014, 2018 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണമെഡൽ ജേത്രിയായ ചാനുവിനെ 2017ൽ നടത്തിയ പർശോധനയിലാണ് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയത്.ഈ കേസിലാണ് ചാനുവിനെ രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ കുറ്റവിമുക്തയാക്കിയത്.ഇ– മെയിൽ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി ഐഡബ്ല്യുഎഫ് അറിയിച്ചത്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി വാഡയുടെ നിർദേശമനുസരിച്ചാണ് നടപടി.

അതേസമയം കുറ്റവിമുക്തയാക്കിയതിൽ സന്തുഷ്ടയാണെന്നും എന്നാൽ 2017ൽ നടത്തിയ പരിശോധനയുടെ ആദ്യഫലം പുറത്തുവന്നതു മുതൽ താൻ നേരിട്ട മനപ്രയാസത്തിനും അവസരനഷ്ടത്തിനും രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ മാപ്പ് പറയുകയും നഷ്ടപരിഹാരം നൽ‌കുകയും ചെയ്യണമെന്ന് ചാനു ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :