'ജയ് ഹോ'; ടോക്കിയോയില്‍ 'ചക്‌ദേ ഇന്ത്യ', വെങ്കല മെഡല്‍ നേട്ടം 3-1 ന് പിന്നില്‍ നിന്ന ശേഷം, ജെര്‍മനിയുടെ അവസാന ശ്രമവും 'അടിച്ചുപറത്തി' ശ്രീജേഷ്‌

രേണുക വേണു| Last Updated: വ്യാഴം, 5 ഓഗസ്റ്റ് 2021 (09:03 IST)


ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം. ലൂസേഴ്‌സ് ഫൈനലില്‍ ശക്തരായ ജെര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഗോള്‍കീപ്പറും മലയാളി താരവുമായ പി.വി.ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്വപ്‌നസമാനമായ വിജയം സമ്മാനിച്ചത്.

ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരം തുടക്കംമുതല്‍ നാടകീയമായിരുന്നു. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ജെര്‍മനി ആദ്യ ഗോള്‍ സ്വന്തമാക്കി ഇന്ത്യയെ വിറപ്പിച്ചു. തിമുര്‍ ഓറസിലൂടെയാണ് ജെര്‍മനി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഒന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പിന്നിലായിരുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ജെര്‍മനിക്ക് ആദ്യ തിരിച്ചടി നല്‍കി. 17-ാം മിനിറ്റില്‍ സ്മിരന്‍ജീത് സിങ്ങിലൂടെയാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്. 24-ാം മിനിറ്റില്‍ ജെര്‍മനി വീണ്ടും തിരിച്ചടിച്ചു. നിക്ലാസ് വെല്ലനിലൂടെയാണ് ജെര്‍മനിയുടെ രണ്ടാം ഗോള്‍. ഒരു മിനിറ്റ് ആകുമ്പോഴേക്കും ജെര്‍മനി മൂന്നാം ഗോളും കണ്ടെത്തി. 25-ാം മിനിറ്റില്‍ ബെനഡിക്ട് ഫര്‍ക് ജെര്‍മനിക്കായി ഗോള്‍ നേടി. ഇതോടെ 3-1 ന് ജെര്‍മനി ലീഡിലേക്ക് എത്തി.

പിന്നീടങ്ങോട്ട് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന് ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി. 27-ാം മിനിറ്റില്‍ ഹര്‍ദിക് സിങ്ങിലൂടെയും 29-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെയുമാണ് ഇന്ത്യ ഗോള്‍ കണ്ടെത്തിയത്. 3-3 എന്ന നിലയിലാണ് രണ്ടാം ക്വാര്‍ട്ടറിന് അവസാനമായത്.

മൂന്നാം ക്വാര്‍ട്ടര്‍ ആരംഭിച്ചതും ഇന്ത്യ കുതിപ്പ് തുടര്‍ന്നു. 31-ാം മിനിറ്റില്‍ രുപിന്ദര്‍ പാല്‍ സിങ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയുടെ നാലാമത്തെ ഗോളും പിറന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഇന്ത്യ അഞ്ചാം ഗോളും കണ്ടെത്തി. 34-ാം മിനിറ്റില്‍ സ്മിരന്‍ജീത് സിങ് ക്ലാസ് റേഞ്ചിലൂടെയാണ് ഇന്ത്യയുടെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്. നാലാം ക്വാര്‍ട്ടറില്‍ ജെര്‍മനി നാലാം ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഇന്ത്യയ്‌ക്കെതിരെ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. അവസാന സെക്കന്‍ഡ് വരെ ഇന്ത്യന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യംവച്ച് ജെര്‍മന്‍ താരങ്ങള്‍ ഇരച്ചെത്തിയപ്പോള്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് രക്ഷകനായി. കോര്‍ണര്‍ കിക്കുകളെല്ലാം സേവ് ചെയ്ത് ഇന്ത്യയ്ക്ക് വെങ്കലം ഉറപ്പിക്കുന്നതില്‍ ശ്രീജേഷ് നിര്‍ണായക സ്വാധീനമായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :