ഹൈബി ഈഡന്റെ വിവാഹം ജനുവരി 30-ന്

WEBDUNIA| Last Modified വെള്ളി, 27 ജനുവരി 2012 (15:38 IST)
ഹൈബി ഈഡന്‍ എം എല്‍ എയുടെ മനസ്സമ്മതച്ചടങ്ങ് തൃശൂരില്‍ നടന്നു. തൃശൂര്‍ പുത്തന്‍പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഹൈബിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അന്ന ലിന്‍ഡയും തമ്മിലുള്ള മനസ്സമ്മതച്ചടങ്ങ് നടന്നത്. തുടര്‍ന്ന് ലുലു ഇന്റര്‍നാഷ്‌ണല്‍ കണ്‍‌വെന്‍ഷന്‍ സെന്ററില്‍ അതിഥികള്‍ക്കുള്ള വിരുന്ന് സല്‍ക്കാരവും നടന്നു. ജനുവരി 30-ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലാണ് വിവാഹം നടക്കുക.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തിലായിരുന്നു മനസമ്മതം‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ സി ജോസഫ്, സി എന്‍ ബാലകൃഷ്‌ണന്‍, എം എല്‍ എമാരായ വി ഡി സതീശന്‍, ബെന്നി ബഹനാന്‍, കെ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി ടി ബല്‍റാം, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

ഇരുപത്തിയേഴുകാരനായ ഹൈബിയും അന്നയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ഗുരുവായൂര്‍ സ്വദേശിയും ടി വി അവതാരകയുമായ അന്നയെ നാലുവര്‍ഷം മുമ്പ് ഒരോണക്കാലത്താണ് ഹൈബി കണ്ടുമുട്ടുന്നത്. അന്ന് കെ എസ് യു പ്രസിഡന്റായിരുന്ന ഹൈബി ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിലെ യുവരക്തത്തെ അണിനിരത്തി ഒരു ചാനല്‍ സം‌പ്രേഷണം ചെയ്ത ഓണപ്പരിപാടി അവതരിപ്പിച്ചത് അന്നയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സൌഹൃദം പ്രണയത്തിന് വഴിമാറി.

ഹൈബി എന്‍ എസ് യു പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. പക്ഷേ ഇരുവരും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

മുന്‍ എം പി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകനാണ് ഹൈബി. ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. എഫ് എം റേഡിയോയിലും അന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :