തെയ് തെയ് തക തെയ്തോം...

WEBDUNIA|
ഉത്തൃട്ടാതി വള്ളംകളിയില്ലാതെ എന്ത് ഓണം! മലയാളികളുടെ ഓണം പൂര്‍ത്തിയാവണമെങ്കില്‍ ഓളത്തില്‍ താളംതല്ലുന്ന വള്ളം കളിയുടെ ചന്തം കൂടി കണ്ണില്‍ നിറയണം.

കുസൃതി കാട്ടുന്ന ഒഴുക്കിനെ വരുതിയിയിലാക്കാന്‍ താളത്തോടെ വെള്ളത്തില്‍ വീഴുന്ന തുഴകള്‍, തുഴക്കാര്‍ക്കും കാണികള്‍ക്കും ആവേശം നല്‍കുന്ന വള്ളപ്പാട്ട്, ആര്‍പ്പുവിളികളോടെ, അഭിമാനത്തോടെ നീറ്റിലിറക്കിയ ചുണ്ടന്‍റെ അമരം കാക്കുന്നതിന്‍റെ ഗൌരവം, ഇതെല്ലാം മലയാളിക്ക് ആറന്‍‌മുള വള്ളം കളിയെ നെഞ്ചിലേറ്റാനുള്ള കാരണമാവുന്നു.

ആറന്‍‌മുളയ്ക്കടുത്ത കാട്ടൂര്‍ എന്ന സ്ഥലത്ത് മാങ്ങാട് എന്ന പേരിലൊരു ഇല്ലമുണ്ടായിരുന്നു. മാങ്ങാട് ഭട്ടതിരിമാരുടെ കുടുംബമായിരുന്നു അത്. അവിടുത്തെ ഒരു ഭട്ടതിരി വലിയ വിഷ്ണു ഭക്തനായിരുന്നു. എല്ലാ തിരുവോണദിവസവും ഏതെങ്കിലുമൊരു ബ്രഹ്മചാരിക്ക് കാല്‍കഴുകിച്ചൂട്ട് നടത്തിയശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്നൊരു നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ഓണത്തിന് ഊണിന് ആരെയും കിട്ടിയില്ല. വിഷണ്ണനായ നമ്പൂതിരി ഉള്ളുരുകി വിഷ്ണുവിനെ പ്രാര്‍ത്ഥിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അതിതേജസ്വിയായ ഒരു ബ്രഹ്മചാരി അവിടെയെത്തി, ഭട്ടതിരി സന്തോഷപൂര്‍വം അദ്ദേഹത്തെ സല്‍ക്കരിക്കുകയും ചെയ്തു.

അടുത്ത വര്‍ഷം ഓണക്കാലം വന്നപ്പോള്‍ ഭട്ടതിരിക്കൊരു സ്വപ്നദര്‍ശനമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഊട്ടില്‍ താന്‍ അതീവ തൃപ്തനാണെന്നും ഇനി മുതല്‍ ഊട്ടിനുള്ള അരിയും കോപ്പും താന്‍ വസിക്കുന്ന ആറന്‍‌മുള ക്ഷേത്രത്തിലെത്തിക്കണമെന്നും ഈ ബ്രഹ്മചാരി നിര്‍ദ്ദേശിച്ചു. ആറന്‍‌മുള ദേവന്‍ തന്നെയായിരുന്നു ആ ബ്രഹ്മചാരിയെന്ന് മനസ്സിലായ ഭട്ടതിരി അത്യാഹ്ളാദത്തോടെ അരിയും കോപ്പും ഒരു തോണിയിലേറ്റി ക്ഷേത്രത്തിലെത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :