‘കുഞ്ഞന്‍’ പോര്‍വിമാനം വ്യോമസേനയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 10 ജനുവരി 2011 (10:00 IST)
ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധവിമാനം എന്ന് കരുതുന്ന ‘തേജസ്’ സിംഗിള്‍ സീറ്റര്‍ സൂപ്പര്‍ സോണിക് വിമാനം ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. വ്യോമസേനയുടെ ഭാഗമാവുന്നതിനു മുന്നോടിയായി പൈലറ്റുമാര്‍ക്ക് പരിശീലനം നടത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ വിമാനം കൈമാറുന്നത്.

സാങ്കേതികപരമായും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലും ലോകത്തിലെ ഏറ്റവും മുന്തിയ എട്ട് യുദ്ധവിമാനങ്ങളില്‍ ഒന്ന് എന്ന സ്ഥാനം തേജസ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയിലെ മിഗ്-21, മിഗ്-23 വിമാനങ്ങളുടെ പകരക്കാരനായിരിക്കും ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ പോര്‍ വിമാനം.

കഴിഞ്ഞ 28 വര്‍ഷങ്ങളായി തേജസിന്റെ പണിപ്പുരയിലായിരുന്നു ഇന്ത്യ. അതിനിടെ, യുഎസ് ഉപരോധത്തെയും മറികടന്നാണ് പോര്‍ വിമാനം വികസിപ്പിച്ചെടുത്തത്. 2012 -ല്‍ തേജസ് വ്യോമസേനയുടെ ഭാഗമായി പ്രവര്‍ത്തന സജ്ജമാവുമെന്നാണ് കരുതുന്നത്.

എയ്‌റോനോട്ടിക്കല്‍ ഡിഫന്‍സ് ഏജന്‍സിയാണ് (എഡി‌എ) തേജസ് വിമാനം വികസിപ്പിച്ചത്. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് (എച്ച്‌എ‌എല്‍) ആണ് വിമാനം നിര്‍മ്മിച്ചത്. 1983- ല്‍ ആരംഭിച്ച 560 കോടി രൂപയുടെ പദ്ധതിക്ക് 2004-ല്‍ ആണ് ‘തേജസ്’ എന്ന പേര് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :