ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഇന്ത്യയിലേക്ക് കടത്തിയത് 80 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എട്ടുവര്‍ഷത്തിനിടെ 80 കോടിയോളം രൂപ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ അടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിച്ചുവെന്ന കേസിലാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്. 62 പേജ് വരുന്ന കുറ്റപത്രത്തില്‍ രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഹിസ്ബുള്‍ അംഗങ്ങള്‍ക്ക് 12,000 രൂപയോളം മാസശമ്പളം നല്‍കുന്നതായും എന്‍ഐഎ ഡല്‍ഹി ജില്ലാകോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കശ്മീരിലെ ഭീകരര്‍ക്കുവേണ്ടിയും കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയുമാണ് പ്രധാനമായും പണം കടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കശ്മീരിന് പുറമെ ഡല്‍ഹിയില്‍ വരെ ഇത്തരത്തിലുള്ള പണം വിനിയോഗിച്ചിട്ടുണ്ട്.

ഹവാല ഇടപാട് മുതല്‍ ബാങ്ക്, കൊറിയര്‍ സര്‍വീസുകളും ഇതിനായി ഉപയോഗിച്ചു. കശ്മീരിലെ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ഭീകരരുടെ കേസ് നടത്താനും പണം ഉപയോഗിക്കുന്നതായി കുറ്റപത്രത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :