മോഡി ‘ഭസ്മാസുര‘നെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
വരം നല്‍കിയ ഭഗവാനെ ഭസ്‌മീകരിക്കാന്‍ ശ്രമിച്ച പുരാണ കഥാപാത്രമായ ഭസ്‌മാസുരനെപ്പോലെയാണ് മോഡിയെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള മോഡിയെയും രാഹുല്‍ഗാന്ധിയെയും താരതമ്യം ചെയ്യുകയായിരുന്നു ജയറാം രമേശ്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ഉയര്‍ത്തിയത് . മോഡി ഭസ്‌മാസുരനാണെന്നും വളര്‍ത്തിവലുതാക്കിയവരെ തന്നെ മോഡി നശിപ്പിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. മാര്‍ഗ്ഗദര്‍ശിയായ അദ്വാനിയെയും കൂടെയുണ്ടായിരുന്ന തൊഗാഡിയയെയും മോഡി ഇല്ലാതാക്കിയെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ദേശീയ അദ്ധ്യക്ഷനായി മോഡി നിയമിതനായതിനെത്തുടര്‍ന്ന് ആ പാര്‍ട്ടിക്കുള്ളിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്.
രാജ്യത്ത് വ്യക്ത്യതീതമായി ഒരു ഘടനയും വ്യവസ്ഥയും സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും എന്നാല്‍ മോഡിയാകട്ടെ താന്‍ തന്നെയാണ് ഘടനയും വ്യവസ്ഥയുമെന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള മത്‌സരമല്ലെന്നും മറിച്ച് കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേശ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :