നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഇതുവരെ കാണാത്ത ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചില സംഭവങ്ങള്‍ പരാമര്‍ശിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് ഡോക്യുമെന്‍ററിയായ ‘പശുമ്പന്‍ തേവര്‍ വരലാറു’.
തമിഴ് നേതാവായിരുന്ന പശുമ്പന്‍ മുത്ത് രാമലിംഗം തേവരുടെ കഥ പറയുന്ന ഡോക്യുമെന്‍ററിയില്‍ താന്‍ നേതാജിയെ 1956 ല്‍ കണ്ടിരുന്നതായി തേവര്‍ പറയുന്നു. അതായത് നേതാജി മരിച്ചെന്നു പറയപ്പെടുന്ന 1945 കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍. തേവരുടെ നൂറാം ജന്‍മ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഡൊക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്.
നേതാജിയുമായുള്ള തേവരുടെ അത്യപൂര്‍വ്വമായ സൌഹൃദത്തെ കുറിച്ചും ഡോക്യുമെന്‍ററി പരാമര്‍ശിക്കുന്നു. തേവരുടെ ആതിഥേയത്വത്തിനു കീഴില്‍ ഒരു വര്‍ഷം നേതാജി ചെലവിട്ടതിനെ കുറിച്ചും ചിത്രം പറയും. തന്‍റെ ഗുരുവായിട്ടാണ് നേതാജിയെ തേവര്‍ പരിഗണിച്ചിരുന്നതെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ഏബ്രഹാം ലിങ്കണ്‍ പറയുന്നു. രാജ്യം സ്വതന്ത്രമാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് 1945 ലാണ് നേതാജി അപ്രത്യക്ഷമായത്.
ചെന്നൈയിലെ ഒരു സമ്മേളനത്തില്‍ വച്ച് 1927 ലാണ് തേവര്‍ ആദ്യമായി നേതാജിയെ കണ്ടതായി പരാമര്‍ശിച്ചിരിക്കുന്നത്. പുളിച്ചിക്കുളത്തിലെ തേവരുടെ എസ്റ്റേറ്റില്‍ നേതാജി ഒരു വര്‍ഷത്തിനു മുകളില്‍ ഒളിച്ചു താമസിച്ചിരുന്നെന്ന് തേവരുടെ ബന്ധുക്കളും പറയുന്നു. നേതാജിയുടെ നീക്കങ്ങള്‍ പഠിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ വന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും ഡൊക്യുമെന്‍ററിയില്‍ പറയുന്നു.
സ്വത്തുക്കള്‍ പാവങ്ങള്‍ക്ക് എഴുതി കൊടുത്ത ശേഷം അഞ്ച് വര്‍ഷം ബ്രിട്ടീഷ് ജയിലുകളില്‍ കഴിഞ്ഞയാളാണ് തേവന്‍. തേവരുടെ വേഷത്തിനായി ഒട്ടേറെ പേരെ പരിഗണിച്ചെങ്കിലും ആരെയും യോജിക്കാഞ്ഞതിനാല്‍ ത്രീഡി ആനിമേഷനാണ് ചിത്രത്തിന് ഉപയൊഗിച്ചിരിക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു.
രാമനാഥപുരം, മധുര, തിരുച്ചിറപ്പള്ളി, ഉറയൂര്‍, പുതുക്കോട്ട, തഞ്ജാവൂര്‍, വെല്ലൂര്‍, കല്ലുപട്ടി, പുളിച്ചിക്കുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. തമിഴ്‌നാട് അസംബ്ലിയിലും ലോക് സഭയിലും അംഗമായിരുന്നയാളാണ് തേവര്‍ .