തൃണമൂല്‍ എം പിയുടെ അംഗരക്ഷകന്‍ യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുടെ അംഗരക്ഷകന്റെ പേക്കൂത്ത്. തൃണമൂല്‍ എം പി കകോലി ഘോഷ് ദസ്തിദറിന്റെ അംഗരക്ഷകന്‍ യാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ സര്‍വീസ് റിവോള്‍വര്‍ ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ആര്യക് ദത്തയാണ് പരാതിക്കാരന്‍‍. ഒരു കക്ഷിയേയും കൊണ്ട് ട്രെയിനില്‍ അലഹബാദിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. എസി-2 കോച്ചിലായിരുന്നു യാത്ര. ഇതേ കോച്ചില്‍ യാത്ര ചെയ്ത ഒരാള്‍ ‘എം പിയുടെ അംഗരക്ഷകന്‍‘ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഇതേ ട്രെയിനിലെ എസി-1 കോച്ചിലായിരുന്നു എം പിയും അവരുടെ പട്ടിയും യാത്ര ചെയ്തത്.

അപ്പര്‍ ബര്‍ത്ത് ആയിരുന്നു ദത്തയ്ക്ക് ലഭിച്ചത്. ദത്തയുടെ ഒപ്പമുണ്ടായിരുന്ന കക്ഷി താഴത്തെ ബര്‍ത്തില്‍ ആയിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ബഹളം കേട്ട് ദത്ത ഉണര്‍ന്ന് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സഹയാത്രികന്റെ മേല്‍ അംഗരക്ഷകന്‍ മൂത്രമൊഴിക്കുകയായിരുന്നു. ദത്ത താഴെയിറങ്ങി തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീണ്ടും മൂത്രമൊഴിച്ചു. ഇരുവരുടേയും ലഗേജുകളും മൂത്രത്തില്‍ നനഞ്ഞു.

അത് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അംഗരക്ഷകന്‍ തോക്ക് ചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദത്ത ടി ടി ഇയെ വിളിച്ചുവരുത്തി പരാതിപ്പെട്ടു. ഇവര്‍ എഴുതി നല്‍കിയ പരാതി പ്രകാരം അലഹബാദ് പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ എം പി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പരാതിയില്‍ പറഞ്ഞിരിക്കുന്നയാള്‍ എം പിയുടെ അംഗരക്ഷകന്‍ തന്നെയാണോ എന്നറിയില്ലെന്ന് റെയില്‍‌വെ അധികൃതര്‍ പറഞ്ഞു.

English Summary: A TMC MP Kakoli Ghosh Dastidar’s bodyguard allegedly urinated on two passengers on Rajdhani Express on Monday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :