ഗോധ്ര കൂട്ടക്കൊല: 11 പ്രതികള്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ട്രെയിന്‍ തീവയ്പ്പുകേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും നല്‍കി. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 11 പേര്‍ ചെയ്ത കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലാണ് കോടതി അവര്‍ക്ക് നല്‍കിയത്. ഗൂഢാലോചന, കൊലപാതകം എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

കേസിലെ 31 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോടാവശ്യപ്പെട്ടത്. എന്നാല്‍, പ്രതികളുടെ കുടുംബ പശ്ചാത്തലവും ജയിലില്‍ കഴിഞ്ഞ കാലയളവും കണക്കിലെടുത്ത് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ശിക്ഷാവിധി വരുന്നതിനു മുന്നോടിയായി ഗുജറാത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

2002ല്‍ ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിലേക്ക് നയിച്ച സംഭവമായിരുന്നു ഗോധ്ര ട്രെയിന്‍ തീവയ്പ്പ്. ഒമ്പതുവര്‍ഷം കഴിഞ്ഞാണ് കേസിലെ കുറ്റക്കാരെ ക്ണ്ടെത്തിയത്. 63 പേരെ കോടതി വെറുതെ വിട്ടു. മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൌലാനാ ഉമര്‍ജിയും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു.

കേസില്‍ പ്രത്യേക ജഡ്ജി പി ആര്‍ പട്ടേല്‍ കഴിഞ്ഞ സെപ്തംബറില്‍ത്തന്നെ വാദം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്‌- 6 കോച്ച്‌ തീവച്ചതിനെ തുടര്‍ന്ന് 58 പേര്‍ കൊല്ലപ്പെട്ടു എന്നാണു കേസ്‌. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കേസില്‍ 94 പ്രതികളാണ് ഉണ്ടായിരുന്നത്. സബര്‍മതി ജയിലിലാണ് വിചാരണ നടന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ട്രെയിന്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇതാദ്യമായാണ് കോടതി വിധി വരുന്നത്. ഒമ്പത്ത് വ്യത്യസ്ത കോടതികളാണ് ഇത്തരം കേസുകളില്‍ ഇപ്പോള്‍ വിചാരണ നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :