ഗോധ്ര: ശിക്ഷ മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ട്രെയിന്‍ തീവയ്പ്പുകേസിലെ ശിക്ഷാ വിധി മാര്‍ച്ച് ഒന്നിലേക്കു മാറ്റി. പ്രതികളുടെ വിശദീകരണം കേട്ട ശേഷമായിരിക്കും വിധിക്കുകയെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി ആര്‍ പട്ടേല്‍ പറഞ്ഞു. കേസില്‍ ശിക്ഷാവിധി വരുന്നതിനു മുന്നോടിയായി ഗുജറാത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2002ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ കത്തിച്ച കേസിലെ 31 കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2002ല്‍ ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിലേക്ക് നയിച്ച സംഭവമായിരുന്നു ഗോധ്ര ട്രെയിന്‍ തീവയ്പ്പ്. ഒമ്പതുവര്‍ഷം കഴിഞ്ഞാണ് കേസിലെ കുറ്റക്കാരെ ക്ണ്ടെത്തിയത്. 63 പേരെ കോടതി വെറുതെ വിട്ടു. മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൌലാനാ ഉമര്‍ജിയും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു.

കേസില്‍ പ്രത്യേക ജഡ്ജി പി ആര്‍ പട്ടേല്‍ കഴിഞ്ഞ സെപ്തംബറില്‍ത്തന്നെ വാദം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്‌- 6 കോച്ച്‌ തീവച്ചതിനെ തുടര്‍ന്ന് 58 പേര്‍ കൊല്ലപ്പെട്ടു എന്നാണു കേസ്‌. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കേസില്‍ 94 പ്രതികളാണ് ഉണ്ടായിരുന്നത്. സബര്‍മതി ജയിലിലാണ് വിചാരണ നടന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ട്രെയിന്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇതാദ്യമായാണ് കോടതി വിധി വരുന്നത്. ഒമ്പത്ത് വ്യത്യസ്ത കോടതികളാണ് ഇത്തരം കേസുകളില്‍ ഇപ്പോള്‍ വിചാരണ നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :