ഒമര്‍ ഇന്ന് സ്ഥാനമേല്‍ക്കും

ജമ്മു| WEBDUNIA|
പുതിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഇന്ന് സ്ഥാനമേല്‍ക്കും. കശ്മീരിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാവുന്ന ഒമര്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രികൂടിയാവും.

നാഷണല്‍ കോണ്‍‌ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തില്‍ വരുന്നത്. ആറംഗ മന്ത്രി സഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഉപമുഖ്യമന്ത്രിയുണ്ടാവില്ല. ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സോറവര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പങ്കെടുക്കും.

സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ഒമര്‍ എങ്കിലും മുഖ്യമന്ത്രി കസേരയിലെ ജോലി അദ്ദേഹത്തിന് എളുപ്പമാവില്ല. മന്ത്രിസഭാ വിപുലീകരണം തന്നെയായിരിക്കും അദ്ദേഹത്തിന് മുന്നിലെ ആദ്യ വെല്ലുവിളി. ആരോപണ വിധേയരായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും മന്ത്രിക്കസേരയ്ക്ക് ശ്രമിക്കുന്ന പല കോണ്‍ഗ്രസ് എം‌എല്‍‌എ മാരും അഴിമതിയാരോപണങ്ങള്‍ നേരിടുന്നവരാണ്. കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന ആരും ഉപമുഖ്യമന്ത്രിയാക്കാന്‍ ഒരുക്കമാണെന്ന് ഒമര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിഘടനവാദ സംഘങ്ങളാണ് അദ്ദേഹത്തിന് മുന്നിലെ മറ്റൊരു തലവേദന. വിഘടനവാദികളുമായി ചര്‍ച്ച നടത്തുമെന്ന് ഒമര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം ഫലവത്താവുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

അതിനിടെ യു‌പി‌എ‌ യുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പിഡിപി തീരുമാനിച്ചു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഇത് സംബന്ധിച്ച് സോണിയാഗാന്ധിക്ക് കത്ത് നല്‍കി. പിഡിപിയുടെ തീരുമാനം നിരാശാ ജനകമാണെന്നും ഇത് സംസ്ഥാനത്ത് ബിജെപി ക്ക് സഹായകമാവുമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :