ഇറോം ശര്‍മ്മിളയെ കാണുന്നതിന് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മ്മിളയെ കാണുന്നതിന് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിലെ ആശുപത്രിയില്‍ സെക്യൂരിറ്റി വാര്‍ഡില്‍ കഴിയുന്ന ശര്‍മ്മിളയെ കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുമതി നല്‍കണമെന്ന് കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. 13 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മ്മിളയെ ദേശീയ മനുഷ്യാവകാശ സംഘം കഴിഞ്ഞ ആഴ്ച്ച ഇംഫാലില്‍ സന്ദര്‍ശിച്ചിരുന്നു. ഇംഫാലിലെ ജെഎം ആശുപത്രിയിലെ സുരക്ഷാ വാര്‍ഡില്‍ കഴിയുന്ന ശര്‍മ്മിളയെ സന്ദര്‍ശിക്കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മണിപ്പാല്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ അനുമതി നല്‍കിയാലേ സന്ദര്‍ശകര്‍ക്ക് ശര്‍മ്മിളയെ കാണാനാകൂ. അനുമതിയില്ലെന്ന പേരില്‍ മനുഷ്യാവകാശ സമിതിയേയും നേരത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളെയും കാണാതെ വര്‍ഷം മുഴുവന്‍ ആശുപത്രിയില്‍ കഴിയാറുള്ള സാഹചര്യം പോലും ഉണ്ടാകാറുണ്ടെന്ന ശര്‍മ്മിളയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കമ്മീഷന്‍ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്.

തടവുപുള്ളികള്‍ക്ക് പോലും അവകാശം ഉള്ളപ്പോള്‍ സമരം നടത്തുന്ന ശര്‍മ്മിളയ്ക്ക് ഇത്തരം വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ വിലിയിരുത്തല്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമായതിനാല്‍ തന്നെ സന്ദര്‍ശകരെ അനുവദിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ശുപാര്‍ശയുടെ കരട് തയ്യാറായതായും അടുത്ത ദിവസം തന്നെ സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ ഇന്ത്യാവിഷനോട് പറഞ്ഞു.

ശര്‍മ്മിളയുടെ പരാതിയില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ഇടപെടല്‍. ഇതേസമയം സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിയമം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശര്‍മ്മിളയുടെ ആവശ്യങ്ങളില്‍ കമ്മീഷന്‍ പ്രത്യേക ശുപാര്‍ശകള്‍ നല്‍കില്ല. 13 വര്‍ഷമായി തുടരുന്ന ഉപവാസ സമരത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഇറോ ശര്‍മ്മിളയെ ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശിച്ച് പരാതിയില്‍ നടപടി സ്വീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :