അവദേശിനെതിരെ സൈനിക വിചാരണ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഒടുവില്‍ മിലിട്ടറി സെക്രട്ടറി ലഫ്. ജനറല്‍ അവദേശ് പ്രകാശിന് സൈനിക വിചാരണ. കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് അവദേശിനെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഖ്‌നാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നടപടി.

അവദേശ്‌ പ്രകാശിനെതിരെ അച്ചടക്ക നടപടികള്‍ തുടങ്ങുന്നതിന് ദീപക്‌ കപൂറിന്‌ പ്രതിരോധമന്ത്രി എ കെ ആന്‍റണി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്രയും സീനിയറായ ത്രീ സ്റ്റാര്‍ തലത്തിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ സൈനിക വിചാരണയ്ക്ക് വിധേയനാകുന്നത് ഇതാദ്യമാണ്.

അവദേശിനെതിരെ ഭരണതലത്തില്‍ അന്വേഷണം നടത്താന്‍ ദീപക് കപൂര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതില്‍ കോര്‍ട്ട് മാര്‍ഷല്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ അച്ചടക്ക നടപടികള്‍ ആരംഭിക്കാനായി ആന്‍റണി നിര്‍ദ്ദേശം നല്‍കിയതോടെയാണ് കോര്‍ട്ട് മാര്‍ഷലിന് വഴിവച്ചത്‍. ബംഗാളിലെ സുഖ്നായ്ക്ക് സമീപമുള്ള 71 ഏക്കര്‍ സ്ഥലത്തിന്‍റെ വില്‍പ്പനയ്ക്കായി എന്‍ ഒ സി നല്‍കിയതാണ് അവദേശ്‌ പ്രകാശിനെതിരെയുള്ള കുറ്റം.

ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ആര്‍മി കമാന്‍ഡര്‍ ആരോപണം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. അവദേശ് പ്രകാശിനെ കൂടാതെ രണ്ട്‌ ലഫ്‌. ജനറല്‍മാരും ഒരു മേജര്‍ ജനറലും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ദീപക് കപൂറിനോട് വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അവദേശ് പ്രകാശ്. അതുകൊണ്ടു തന്നെ അവദേശിനോട് ദീപക് കപൂറിന് മൃദുസമീപനമാണുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :