കൊവിഡിൽ രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്രസഹായം, വിദ്യാഭ്യാസം സൗജന്യം

അഭിറാം മനോഹർ| Last Updated: ഞായര്‍, 30 മെയ് 2021 (08:50 IST)
കൊവിഡ് ബാധയെ തുടർന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമടക്കം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരിൽ സ്ഥിര നിക്ഷേമായി ബാങ്കിൽ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നൽകും. ഈ തുക കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂർത്തിയാകുമ്പോൾ നൽകും.

10 വയസ്സി ൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്സ് ഫണ്ടിൽ നിന്നുമായിരിക്കും നൽകുക. 10 വയസിന് മുകളിലുള്ള കുട്ടികളെ സൈനിക് സ്കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കിൽ സ്വകാര്യ സ്കൂളിലാണ് പഠനമെങ്കിൽ ചിലവ് സർക്കാർ വഹിക്കും.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ്സ് വരെ കുട്ടികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഏർപ്പെടുത്തും. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനായി ആവശ്യമുള്ളതെല്ലാം ചെയ്യും. സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :