അന്യമതത്തിൽ നിന്നും വിവാഹം കഴിക്കുന്നത് രാജ്യദ്രോഹമാണോ? സ്വരാജ് കൗശലിനെതിരെ ശശി തരൂർ എംപി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജനുവരി 2020 (15:10 IST)
ബോളിവുഡ് താരമായ നസീറുദ്ദീൻ ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ എംപി. ജെ.എന്‍.യു. സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ച് നസീറുദ്ദീൻ ഷാ ട്വീറ്ററിലിട്ട പോസ്റ്റിൽ അനുപം ഖേറിനെ പരിഹസിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. ഇതിനിടെ നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലും രംഗത്തെത്തുകയായിരുന്നു.

നന്ദികെട്ടവൻ എന്നാണ് സ്വരാജ് കൗശൽ നസീറുദ്ദീൻ ഷായെ ട്വീറ്ററിൽ വിശേഷിപ്പിച്ചത്. നസീറുദ്ദീൻ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്.രാജ്യം നിങ്ങൾക്ക് പേരും പ്രശസ്തിയും നൽകി.മറ്റൊരു മതത്തിൽ നിന്നും നിങ്ങൾ വിവാഹം ചെയ്തു. എന്നാൽ ആരും ഇതിനെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. ഈ ട്വീറ്റിനെതിരെയാണ് ശശി തരൂർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അന്യമതത്തിൽ നിന്നും വിവാഹം ചെയ്യുന്നത് ദേശവിരുദ്ധമാണൊ എന്നാണ് തരൂരിന്റെ ചോദ്യം. സുഹൃത്തായ അനുപം ഖേറിനെ പ്രതിരോധിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. എന്നാൽ ട്വീറ്റിൽ പറഞ്ഞ പോലെ നിർഭാഗ്യകരമായ അടിസ്ഥാനത്തിലാവരുത് പ്രതിരോധമെന്നും ശശി തരൂർ ട്വീറ്ററിൽ പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ട്വീറ്റിട്ടതിനാണ് അനുപം ഖേറിനെതിരെ നസീറുദ്ദീന്‍ ഷാ കടുത്ത പ്രയോഗങ്ങളോടെ രംഗത്തെത്തിയത്. അനുപം ഖേർ ഒരു കോമാളിയാണെന്നും പാദസേവ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണെന്നും നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു. എന്നാൽ തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാൻ മാത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. ട്വീറ്ററിൽ ദിവസങ്ങളായി ഇരുവരും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് നസീറുദ്ദീൻ ഷായെ വിമർശിച്ച് സ്വരാജ് കൗശൽ രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :