1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. india, israel, misile

ഇന്ത്യയും ഇസ്രായേലും സംയുക്തമായി മിസൈല്‍ നിര്‍മ്മിക്കും

ഇന്ത്യ
ഇസ്രയേലുമായി പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മിസൈല്‍ നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു. മദ്ധ്യദൂര ഭൂതല - വ്യോമ മിസൈലാകും ഇരുരാജ്യങ്ങളും കൂടി സംയുക്തമായി നിര്‍മ്മിക്കുക. ഇതിനായി ഡി ആർ ഡി ഒ യും ഇസ്രയേലി എയറോസ്പേസ് ഇൻഡസ്ട്രീസും തമ്മിലുള്ള കരാർ അന്തിമ ഘട്ടത്തിലാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ.

ഭാരത് ഡൈനാമിക്സ് ആണ് മിസൈൽ ഉത്പാദനം നിർവഹിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് ഇന്ത്യ ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്നതും പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കിയതും. ഇത് കൂടുതല്‍ വിശാലമായ തലത്തിലേക്ക് ഉയര്‍ത്താനാണ് ഇന്ത്യയുടെ നീക്കം. റോക്കറ്റ് വേധ പ്രതിരോധ സംവിധാനമായ അയൺ ഡോം ഇന്റർസെപ്ടർ ഭാരതത്തിന് നൽകാമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രതിരോധ മന്ത്രി മോഷെ യാലോൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഇതിനുമുമ്പ് മിസൈല്‍ നിര്‍മ്മാണത്തില്‍ സഹകരിച്ചത് റഷ്യയുമായായിരുന്നു. ഹൃസ്വ ദൂര സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്മോസ് ഈ സംയുക്ത സംരംഭത്തിന്റെ സംഭാവനയാണ്. ഇന്ന് ബ്രഹ്മോസ് ഉപയോഗിച്ച് കരയില്‍ നിന്നും ആകാശത്തു നിന്നു, കടലില്‍ നിന്നും, കടലിനടിയില്‍ നിന്നും പ്രഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ്. 290-300 കിലോമീറ്ററാണ് ഇതിന്റെ പ്രഹര പരിധി.

About Writer
VISHNU N L