സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിയാത്ത മുന്‍‌ കേന്ദ്രമന്ത്രിമാര്‍ക്ക് അന്ത്യശാസസനം

ന്യൂഡല്‍ഹി| VISHNU| Last Modified വ്യാഴം, 24 ജൂലൈ 2014 (17:44 IST)
കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിഞ്ഞുകൊടുക്കാത്ത മുന്‍ മന്ത്രിമാരോടും എംപിമാരോടും എത്രയും പെട്ടന്ന് മന്ദിരങ്ങള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ മന്ദിരങ്ങള്‍ ഒഴിഞ്ഞുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വയലാര്‍ രവി, കപില്‍ സിബല്‍, സിപി ജോഷി, സച്ചിന്‍ പൈലറ്റ്, അശ്വിനി കുമാര്‍ എന്നിവരും വീടൊഴിഞ്ഞു കൊടുക്കത്തവരുടെം ലിസ്റ്റിലുണ്ട്.

130 എംപിമാര്‍ ഇതിനകം വീട് ഒഴിഞ്ഞ് നല്‍കിയിട്ടുണ്ട് നിയമപ്രകാരം കഴിഞ്ഞമാസം 26ന് തന്നെ മന്ദിരങ്ങള്‍ ഒഴിഞ്ഞുനല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇത് ഈമാസം 26 വരെ നീട്ടിനല്‍കുകയായിരുന്നുവെന്ന കേന്ദ്രനഗര വികസന മന്ത്രാലയം വ്യക്തമാക്കി. കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാവൊഴിയാത്ത മുന്‍ മന്ത്രിമാരും എംപിമാരും അടിയന്തിരമായി ഒഴിയണമെന്ന് സുപ്രീംകോടതിയും നിലപാടറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടിയത്. 25 മുന്‍മന്ത്രിമാരും 125 പിമാരുമാണ് കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ മന്ദിരങ്ങളില്‍ താമസം തുടരുന്നത്. നഗരവികസന മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നത്. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തെ തയ്യാറാക്കിക്കഴിഞ്ഞു.

രാജ്യസഭാംഗങ്ങളായിരുന്ന മുന്‍ മന്ത്രിമാര്‍ ഇപ്പോള്‍ താമസിക്കുന്ന മന്ത്രി മന്ദിരങ്ങള്‍ ഒഴിഞ്ഞ് എംപി ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുകയും വേണം. മന്ത്രിമന്ദിരം വിട്ടുനല്‍കാന്‍ മുന്‍ മന്ത്രിമാര്‍ മടികാണിച്ചത് കാരണം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് രണ്ട് മാസം കാത്തിരിക്കേണ്ടി വന്നതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :