തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ബഹളം; രഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യം; സ്പീക്കറുടെ മൈക്ക് തകര്‍ത്തു; സഭ നിര്‍ത്തിവെച്ചു

ഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യം; സ്പീക്കറുടെ മൈക്ക് തകര്‍ത്തു; സഭ നിര്‍ത്തിവെച്ചു

ചെന്നൈ| Last Modified ശനി, 18 ഫെബ്രുവരി 2017 (12:18 IST)
വിശ്വാസവോട്ടെടുപ്പില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എമാരുടെ ബഹളം. സ്പീക്കറെ വളഞ്ഞ പ്രതിപക്ഷ എം എല്‍ എമാര്‍ രഹസ്യവൊട്ടെടുപ്പ് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കുപിതരായ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ മൈക്ക് തകര്‍ത്തു. അതേസമയം, സഭ ഒരു മണിവരെ നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കര്‍ ധനപാല്‍ അറിയിച്ചു.

നിയമസഭ ചേര്‍ന്നപ്പോള്‍ ഓരോ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ സമയം അനുവദിച്ചു. ഒ പി എസ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സെമ്മലൈ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ഡി എം കെ നേതാവ് സ്റ്റാലിനും ഇതേ ആവശ്യം ഉന്നയിച്ചു.

ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചസമയം ഗവര്‍ണര്‍ അനുവദിച്ചിട്ടും എന്തിനാണ് ഇത്ര ധൃതി പിടിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ ചോദിച്ചു. എം എല്‍ എമാര്‍ സ്വതന്ത്രരായതിനു ശേഷം വേറൊരു ദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.

എം എല്‍ എമാര്‍ അവരുടെ നിയമസഭ മണ്ഡലങ്ങളില്‍ പോയി അഭിപ്രായം അറിഞ്ഞു വന്നതിനു ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നിയമസഭാക്ഷിനേതാവ് കെ ആര്‍ രാമസ്വാമിയും രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :