കൊറോണ: യൂറോപ്പിന് പിന്നാലെ ഇന്ത്യയിലും വൈറസ് വ്യാപനം സംഭവിക്കാമെന്ന് വിദഗ്‌ധർ, ഏപ്രിൽ 15ഓട് കൂടി പത്തിരട്ടിയോളം രോഗബാധിതർ!
ചൈനക്കും യൂറോപ്പിനും ശേഷം ലോകത്ത് ഏറ്റവുമധികം കൊറൊണ വൈറസ് വ്യാപിക്കാൻ സാധ്യത ഇന്ത്യയിലെന്ന് വിദദ്‌ധർ.ഇപ്പോൾ രാജ്യത്ത് കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ചെറുതാണെന്നും എന്നാൽ ഏപ്രിൽ 15ഓട് കൂടി ഇതിൽ പത്തിരട്ടി വർധിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇതൊരു വലിയ ദുരന്തമാണെന്ന് ആളുകൾ മനസ്സിലാക്കി തുടങ്ങിയിട്ടില്ലെന്നും ഓരോ ആഴ്ച്ച പിന്നിടുമ്പോഴും രോഗബാധിതരുടെ എണ്ണം കൂടുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു.വ്യാപനം തടയാനായില്ലെങ്കിൽ ഇത് മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.ഇന്ത്യയിലെ ജനസാന്ദ്രത രോഗം ഫലപ്രദമായി ചെറുക്കുന്നതിന് വെല്ലുവിളിയാവുമെന്ന് വിദഗ്‌ധർ പറയുന്നു.ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇത് 148 ആയിരുന്നു.ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലക്ഷണം പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാൻ ദക്ഷിണകൊറിയക്ക് കഴിഞ്ഞെങ്കിൽ ഇന്ത്യയില് ഇത് അതീവ ദുഷ്‌കരമാവുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.രാജ്യത്തെ പരിശോധനകൾ അപര്യാപ്‌തമാണെന്ന് ഇപ്പോൾ തന്നെ ആക്ഷേപമുയരുന്നുണ്ട്.അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകാത്തതും പ്രശ്നത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു.
അതേ സമയം രോഗത്തിന്റെ വ്യാപനം തടയാൻ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.ധ നിയന്ത്രിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പരിശോധനക്കായി സ്വകാര്യലാബുകളെ ഉപയോഗിക്കാമെന്ന തീരുമാനമെടുത്തിട്ടുണ്ട്. വന്‍നഗരങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയും പരിശോധന കര്‍ശനവുമാക്കി. രാജ്യവ്യാപകമായി പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്‌തിട്ടുണ്ട്.ഇന്ത്യയിൽ ഇതുവരെ 151 പേർക്കാണ് കൊവിഡ് 19 ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.