മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ അണുബാധ

മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ അണുബാധ

ന്യൂഡൽഹി| Rijisha M.| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (10:42 IST)
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിർമ്മിച്ച വാക്‌സിനേഷനുള്ള മരുന്നിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശില്‍ വാക്‌സിനേഷനെടുത്ത ചില കുട്ടികളുടെ വിസര്‍ജ്ജ്യത്തില്‍ പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷയം ശ്രദ്ധയില്‍ പെട്ടത്. മൂന്നു സംസ്ഥാനങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 50,000 ബാച്ച് മരുന്നുകളില്‍ ഒരു ബാച്ചില്‍ മാത്രമാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിഭ്രാന്തരാകേണ്ടെന്നും മൂന്നു സംസ്ഥാനങ്ങളിലും സമിതികള്‍ ആരംഭിച്ച് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു ലക്ഷത്തോളം മരുന്നുകള്‍ വരുന്ന രണ്ടു ബാച്ച് വാക്‌സിനുകളിലും അണുബാധയുണ്ടെന്നു സംശയമുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :