സഭയുടെ ഭൂമിയിടപാട്; ദൈവത്തിന്റെ ചാട്ടവാര്‍ തനിക്കെതിരാണെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; പ്രശ്നത്തില്‍ മഞ്ഞുരുകുന്നു?

ആലഞ്ചേരി മാപ്പ് പറയേണ്ട?

അപര്‍ണ| Last Modified ഞായര്‍, 25 മാര്‍ച്ച് 2018 (11:23 IST)
സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടികളുടെ ഭൂമി വില്‍പന വിവാദം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ വൈദികസമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വിഷയം ഉടന്‍ തന്നെ പരിഹരിക്കാനാകുമെന്നാണ് സഭ കരുതുന്നത്.

ഭൂമി വില്‍പനയെക്കുറിച്ച് താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ് സത്യമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അതില്‍ പറയുന്നത് മാത്രമാണ് ശരി. മറ്റ് വാര്‍ത്തകള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ല.

കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും ഓശാന സന്ദേശത്തില്‍ അദേഹം പറഞ്ഞു.

സിറോ മലബാര്‍ ഭൂമിയിടപാട് സംബന്ധിച്ച വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കര്‍ദ്ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, ഭൂമി ഇടപാട് കേസില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സഭയുടെ ആഭ്യന്തര പ്രശ്നം പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിഴച്ചത് കുത്സിത താത്പര്യക്കാരാണെന്നും യോഗം വിലയിരുത്തി. വിവാദത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരി അറിയിച്ചു. ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :