വിനോദസഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ആമിറിനു യോജിച്ചതല്ലെന്ന് അമിതാഭ് കാന്ത്

ഡല്‍ഹി| Sajith| Last Modified ചൊവ്വ, 19 ജനുവരി 2016 (14:07 IST)
പ്രശസ്ത ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് സെക്രട്ടറിയും കോഴിക്കോട് മുന്‍ ജില്ല കളക്ടറുമായിരുന്ന അമിതാഭ് കാന്ത് രംഗത്ത്.

വിനോദസഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ആമിറിനെ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. അസഹിഷ്ണുതാ വിവാദത്തെ സംബന്ധിച്ച് ആമിര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇന്ത്യ എന്ന ബ്രാന്‍ഡിന് ദോഷം ചെയ്തുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യ ഇന്‍ക്രഡിബിളാണെന്ന് അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ തന്നെ പ്രചരിപ്പിക്കണം. എങ്കില്‍ മാത്രമേ വിനോദസഞ്ചാരികള്‍ ഇന്ത്യയിലേയ്ക്ക്
വരുകയുള്ളു. ഇന്ത്യയില്‍ സഹിഷ്ണുതയില്ലയെന്നു പറയുന്ന ആമിറിന് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ യോഗ്യതയില്ലയെന്നു അദ്ദേഹം പറഞ്ഞു. ഒരു ബ്രാന്‍ഡിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും പ്രസ്തുത ബ്രാന്‍ഡിനെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും അമിതാഭ് കാന്ത് ട്വിറ്ററില്‍ പറഞ്ഞു.

ആമിര്‍ ഖാനെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യയില്‍ സഹിഷ്ണുതയില്ലെന്ന വിവാദ പ്രസ്താവനയുടെ പേരിലാണെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :