എടിഎമ്മുകള്‍ തുറന്നെങ്കിലും പൊതുജനത്തിന് ഉപകാരപ്പെട്ടില്ല; പ്രവര്‍ത്തനം താളം തെറ്റി; ഭൂരിഭാഗം എ ടി എമ്മുകളും തുറന്നില്ല

പ്രവര്‍ത്തനം താളം തെറ്റി എ ടി എമ്മുകള്‍; ഭൂരിഭാഗം എ ടി എമ്മുകളും തുറന്നില്ല

കോഴിക്കോട്| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (11:15 IST)
രാജ്യത്ത് വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രണ്ട് ദിവസം അടച്ചിട്ടിരുന്ന എ ടി എം കൌണ്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ എ ടി എമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ആവശ്യത്തിന് പണം ലഭിക്കാത്തതും പണം എ ടി എം മെഷീനില്‍ നിറയ്ക്കാന്‍ കഴിയാത്തതും കാരണം മിക്ക എ ടി എമ്മുകളും തുറന്നില്ല.

2000 രൂപ എ ടി എമ്മുകളില്‍ വെക്കുന്നതിനുള്ള സാങ്കേതികവിദ്യ തയ്യാറായിട്ടില്ല. കൂടാതെ, 100 രൂപ നോട്ടുകളുടെ ക്ഷാമവും എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് തടസമാകുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകള്‍ക്ക് മുന്നിലും രാവിലെ തന്നെ നീണ്ട ക്യൂ ആയിരുന്നു. എന്നാല്‍, മിക്കവര്‍ക്കും നിരാശ ആയിരുന്നു ഫലം.

ജനത്തെ നിയന്ത്രിക്കാന്‍ മിക്ക എ ടി എമ്മുകള്‍ക്ക് മുന്നിലും പൊലീസ് എത്തി. പഴയ നോട്ടുകള്‍ മാറ്റി നല്കാന്‍ ബാങ്കുകള്‍ ആദ്യദിവസം തുറന്നപ്പോള്‍ തന്നെ മിക്ക സ്ഥലങ്ങളിലും 100, 50 രൂപയുടെ നോട്ടുകള്‍ തീര്‍ന്നിരുന്നു. പുതിയ രൂപയുടെ നോട്ടുകള്‍ എത്താത്തതും പ്രതിസന്ധി സൃഷ്‌ടിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :