ഇന്ത്യയില്‍ ആസ്പര്‍ജില്ലോസിസ് ഫംഗസ് ബാധയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (15:33 IST)

കോവിഡ്, ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു ഫംഗസ് ബാധ കൂടി സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് പോലെ മറ്റൊരു ഗുരുതര ഫംഗസ് ബാധയാണ് ആസ്പര്‍ജില്ലോസിസ്. ഗുജറാത്തിലെ വഡോദരയിലാണ് എട്ട് പേര്‍ക്ക് ആസ്പര്‍ജില്ലോസിസ് സ്ഥിരീകരിച്ചത്. മൂക്കുമായി ബന്ധപ്പെട്ട ഫംഗസ് ബാധയാണ് ഇത്. കോവിഡ് രോഗികളിലും രോഗമുക്തി നേടിയവരിലും ആസ്പര്‍ജില്ലോസിസ് കാണപ്പെടുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് ഗുജറാത്തില്‍ 262 ബ്ലാക്ക് ഫംഗസ് കേസുകളും എട്ട് ആസ്പര്‍ജില്ലോസിസ് കേസുകളുമാണ് ഉള്ളത്. വഡോദര എസ്എസ്ജി ആശുപത്രിയിലാണ് ആസ്പര്‍ജില്ലോസിസ് രോഗികളെ ചികിത്സിക്കുന്നത്.

ശ്വാസകോശ സംബന്ധിയായ അസ്‌പെര്‍ജില്ലോസിസ് പ്രാഥമികമായി രോഗപ്രതിരോധശേഷിയില്ലാത്ത രോഗികളില്‍ കാണപ്പെടുന്നു. എന്നിരുന്നാലും, സൈനസ് പള്‍മണറി ആസ്പര്‍ജില്ലോസിസ് അപൂര്‍വമാണ്. കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ച അല്ലെങ്കില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളില്‍ ഈ അണുബാധ കൂടുതലായി കാണാന്‍ സാധ്യതയുണ്ട്. ആസ്പര്‍ജില്ലോസിസ് ബ്ലാക്ക് ഫംഗസ് പോലെ മാരകമല്ലെന്ന് ഡോ.ശീതള്‍ മിശ്ര പറയുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം മൂലവും ഈ ഫംഗസ് ബാധ കാണപ്പെടും.

ആസപെര്‍ജിലസ് എന്ന ഫംഗസ് ആണ് രോഗത്തിനു കാരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ആസ്‌പെര്‍ജില്ലോസിസ് ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :