രാജ്യത്തെ പകുതിയിലധികം കൊവിഡ് കേസുകളും വൻ നഗരങ്ങളിൽ നിന്ന്, കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 മെയ് 2020 (17:55 IST)
രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ 56 ശതമാനത്തിലേറെയും രാജ്യത്തെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിൽ നിന്നെന്ന് കണക്കുകൾ.നിലവിൽ 52,925 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ പകുതിയിലേറേ കോവിഡ് രോഗികളും മുംബൈ, ഡൽഹി,ചെന്നൈ, ഇന്തോർ, താനെ, ജയ്പൂർ,അഹമ്മദാബാദ്,പൂണെ എന്നീ വൻ നഗരങ്ങളിൽ നിന്നാണ്.

മഹാരാഷ്ട്രയിലെ മുംബൈയിലാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.രാജ്യത്തെ 20 ശതമാനം കേസുകളും മുംബൈയിൽ നിന്നാണ്.10,714 പേർക്ക് മുംബൈ നഗരത്തിൽ രോഗം പിടിപെട്ടപ്പോൾ 412 പേർ മരിച്ചു. 1694 പേർക്ക് രോഗം ഭേദമായി.മഹാരാഷ്ട്രയിലാകെ 16,578 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 651 പേർ മരിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഡൽഹിയിൽ (11%) 5,532 രോഗികളാണുള്ളത്. 65 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത് ആകെയുള്ള രോഗികളിൽ ഒമ്പത് ശതമാനം ഗുജറാത്തിലെ അഹമ്മദാബാദിലാണ്. 4,716 പേർക്ക് രോഗം സ്ഥീരീകരിച്ച അഹമ്മദാബാദിൽ 298 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.മഹാരാഷ്ട്രയിലെ പൂണെയിൽ(4%) 2087 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 122 പേർ മരിച്ചു.. തമിഴ്നാട്ടിലെ ചെന്നൈയിലും നാല് ശതമാനം രോഗികളുണ്ട്. 2,331 രോഗികളാണ് ചെന്നയിലുള്ളത്. 22 പേർ മരിച്ചു.

ഇന്തോറിലും മഹാരാഷ്ട്രയിലെ താനെയിലും മൂന്ന് ശതമാനം രോഗികളാണൂള്ളത്.ഇന്തോറിൽ 1,681 പേർക്കും താനെയിൽ 1,616 പേർക്കും വൈറസ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ 1,099 രോഗികളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :