രാഷ്ട്രീയക്കളിയിൽ കലങ്ങി മറിഞ്ഞ് തമിഴകം; ശശികലയും കുടുംബവും പുറത്തേക്ക്?

പളനി സാമിയും ഒപിഎ‌സും ഒന്നിക്കുന്നു? ചിന്നമ്മയ്ക്ക് തിരിച്ചടി

ചെന്നൈ| aparna shaji| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (07:50 IST)
മുൻ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതോടെ തമിഴ്നാട്ടി‌ലെ രാഷ്ട്രീയം കെട്ടഴിഞ്ഞിരിക്കുകയാണ്. തുടർച്ചയായ രാഷ്ട്രീയ നീക്കത്തിൽപ്പെട്ടുഴലുകയാണ് തമിഴകം. തമിഴ്‌നാട്ടില്‍ ശശികലയെയും കുടുംബാംഗളേയും ഒഴിവാക്കി അണ്ണാഡിഎംകെയിൽ ഐക്യമുണ്ടാക്കാൻ തീരുമാനം. പനീര്‍ശൈല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും ഇതിനായി കൈകോര്‍ക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇരു അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെയും ഐക്യ തീരുമാനം ഇന്ന പ്രഖ്യാപ്പിച്ചേക്കാനാണ് സാധ്യത.വികെ ശശികലയുടെ കുടുംബാധിപത്യത്തില്‍ അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നതായി ഇന്നലെ മുതൽ റിപ്പോർട്ടുകൾ വന്നിരുന്നു. ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെതിരെയുള്ള അതൃപ്തി വര്‍ധിക്കുന്നതും ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ദിനകരനും മറ്റു ചില മന്ത്രിമാരും കാശൊഴുക്കി വോട്ട് നേടാന്‍ ഇറങ്ങിയതും ചില മുതിര്‍ന്ന നേതാക്കളെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന.

ഇതേ തുടര്‍ന്ന് എടപ്പാടി പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗവും പാർട്ടി വിടുകയാണെന്ന മുന്നറിയിപ്പു നൽകിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവവുമായി ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ചില നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാർട്ടി ജനറൽ സെക്രട്ടറി വി കെ ശശികലയും അനന്തരവൻ ദിനകരനും രണ്ടു ദിവസത്തിനുള്ളിൽ തല്‍ സ്ഥാനങ്ങൾ ഒഴിയണമെന്ന ആവശ്യമാണ് മന്ത്രിമാർ ഉന്നയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്വയം രാജിവക്കാന്‍ തയ്യാറാകുന്നതാണ് ഇരുവര്‍ക്കും നല്ലത്. ഇല്ലെങ്കിൽ തങ്ങൾ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ആ തീരുമാനത്തിൽനിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും മന്ത്രിമാരിലൊരാൾ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :