സ്നേഹ രക്ഷാ ബന്ധനം

WEBDUNIA|
സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. ഈ ദിനം ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.

ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. ഇതു പൊതുവെ ഉത്തരേന്ത്യന്‍ ആചാരമായാണ് കണക്കാക്കുന്നതെങ്കിലും ഭാരതീയ ആദര്‍ശനങ്ങളുടെ മികച്ച നിദര്‍ശമാണ് ഈ ഉത്സരം.

രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ ഏതവസരത്തില്‍ നിന്നും സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു. വര്‍ണനൂലുകള്‍ ഇഴപാകിയ രാഖികള്‍ക്ക് രക്ഷാബന്ധനങ്ങളുടെ അനേകം കഥകള്‍ പറയാനുണ്ട്.

രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളികളിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചുകൊടുക്കുന്നു.

രക്ഷാമഹോത്സവം

യുധിഷ്ഠിരന്‍ ചിന്താകുലനായി ശ്രീകൃഷ്ണനോടു ചോദിക്കുന്നു. വരും വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ചീത്തയും ദാരുണങ്ങളുമായ സംഭവങ്ങളെ എങ്ങനെ അതിജീവിക്കും? രക്ഷാമഹോത്സവം ആചരിക്കുക എന്നായിരുന്നു ശ്രീകൃഷ്ണന്‍റെ മറുപടി.

ഇന്ദ്രപത്നി ദേവി ഇന്ദ്രാണിക്കൊപ്പമാണ് ഭാരതത്തില്‍ രക്ഷാബന്ധനത്തെപ്പറ്റി അറിഞ്ഞുതുടങ്ങുന്നത്. ഒരു ശ്രാവണ പൗര്‍ണമി നാളില്‍ ഇന്ദ്രാണി ദേവി ദേവരാജന്‍ ഇന്ദ്രന്‍റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്‍റെ സിദ്ധിയില്‍ ഇന്ദ്രന്‍ അസുരന്മാരുടെ മേല്‍ വിജയം നേടി. അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി.

നാരിയല്‍ പൂര്‍ണിമ

മുംബൈയില്‍ രക്ഷാബന്ധനം നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുക പതിവാണ്.

ആവണി അവിട്ടം
ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്. ഇത് ഉപക്രമത്തിന്‍റെ ദിവസമാണ്. ഈ ദിനത്തില്‍ ബ്രാഹ്മണര്‍ ആദി മുനിമാര്‍ക്ക് തര്‍പ്പണജലം അര്‍പ്പിക്കുന്നു.

രക്ഷാബന്ധനം പല ഭാവത്തിലും രൂപത്തിലും ഭാരതമൊട്ടാകെ കൊണ്ടാടുന്നു. എല്ലായിടങ്ങളിലും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഊട്ടിയുറപ്പിക്കല്‍ കൂടിയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :