എല്‍ കെ അദ്വാനി ഗാന്ധിനഗറില്‍നിന്ന് മത്സരിക്കും

WEBDUNIA| Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (16:34 IST)
PRO
PRO
ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നുതന്നെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി മത്സരിക്കും. വാരാണസിക്ക് പുറമെ സ്വന്തം സംസ്ഥാനത്തെ, അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭ മണ്ഡലത്തില്‍നിന്നുകൂടി മോഡി മത്സരിക്കും.

മോഡിക്ക് ഗാന്ധിനഗര്‍ സീറ്റില്‍ നോട്ടമുണ്ടെന്ന വാര്‍ത്തകളുടെ ചുവടുപിടിച്ചാണ് അദ്വാനിയുടെ സീറ്റിനെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടങ്ങിയത്. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലേക്ക് അദ്വാനിയെ മാറ്റിക്കൊണ്ടുള്ള സാധ്യതയാണ് പാര്‍ട്ടി നോക്കിയത്. ഭോപ്പാലിലേക്ക് അദ്വാനിയെ ക്ഷണിച്ചുകൊണ്ടുള്ള മുതിര്‍ന്നനേതാവും സിറ്റിംഗ് എംപിയുമായ കൈലാസ് ജോഷിയുടെ പ്രസ്താവനയും കൂടിയായതോടെ അഭ്യൂഹം ശക്തമായി. എന്നാല്‍, താന്‍ ഗാന്ധിനഗര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്വാനി വ്യക്തമാക്കി. ഇന്‍ഡോറില്‍ മത്സരിക്കാനുള്ള ക്ഷണവും അദ്വാനി നിരസിച്ചു.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അദ്വാനിയെ പിണക്കാന്‍ മോഡി തയ്യാറാകില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കുന്ന അദ്വാനിയുടെ ആഗ്രഹത്തിന് വഴങ്ങി ഗാന്ധിനഗര്‍ സീറ്റ് നല്‍കാന്‍ ബുധനാഴ്ച ചേരുന്ന ബിജെപി തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ അറിയിച്ചു. 20 കൊല്ലമായി ഗാന്ധിനഗറിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്ന അദ്വാനി ഇത്തവണയും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അഹമ്മദാബാദ് ഈസ്റ്റിലെ സിറ്റിംഗ് എംപി ഹരിന്‍ പാഥക് മോഡിക്ക് വേണ്ടി മാറിനില്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഉത്തര്‍പ്രദേശിന് പുറമേ ഗുജറാത്തില്‍നിന്നും മോഡി ജനവിധി തേടും. സിനിമാതാരം ഹേമമാലിനിയെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മത്സരിപ്പിക്കും. മുന്‍കരസേനാമേധാവി വി കെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലോ രാജസ്ഥാനിലെ ഝുന്‍ഝുനുവിലോ മത്സരിക്കാനാണിട. ഒളിമ്പിക് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയ രാജ്യവര്‍ധന്‍ രാഥോഡിനെ ജോധ്പുരില്‍ ബിജെപി പരിഗണിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :