വി.സി.ബാലകൃഷ്ണ പണിക്കര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ പ്രായം ചെന്നൊരു മനുഷ്യന്‍റെ മുഖമായിരിക്കും പുതിയ തലമുറയ്ക്ക് തോന്നുക. എന്നാല്‍ മലയാളസാഹിത്യ ചരിത്രത്തില്‍ ലബ്ധപ്രതിഷ്ടിതനായ വി.സി.ബാലകൃഷ്ണ പണിക്കര്‍ക്ക് രണ്ടു വ്യാഴവട്ടം പോലും ജീവിക്കാനായില്ല.
1912 ഒക്ടോബര്‍ 12ന് അദ്ദേഹം അന്തരിച്ചു. മലപ്പുറത്തെ വേങ്ങരയില്‍ 1889 മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം ജനിച്ചത്.
പത്രപ്രവര്‍ത്തനവും കവിതയുമായിരുന്നു ബാലകൃഷ്ണപണിക്കരുടെ ലോകം. 23 വര്‍ഷത്തെ ക്ഷണികമായ ജീവിതത്തിലും ഈ രണ്ടു മണ്ഡലത്തെയും സുകീയമായ സംഭാവനകള്‍ കൊണ്ട് അദ്ദേഹം ധന്യമാക്കി.
17 -ാം വയസ്സില്‍ തന്നെ പത്രാധിപരായി. 1906 ല്‍ തൃശൂരിലെ ചിന്താമണിയുടെയും പിന്നീട് മലബാറി, ചക്രവര്‍ത്തി എന്നിവയുടെയും പത്രാധിപത്യം അദ്ദേഹം വഹിച്ചു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിനെക്കുറിച്ച് വി.സി.മലബാറിയില്‍ എഴുതിയ തിരുവിതാംകൂര്‍ നാടുകടത്തലും പൊതുജനാഭിപ്രായവും, തിരുവിതാംകൂറിലെ മഹാവീരന്‍ തുടങ്ങിയ ലേഖനങ്ങള്‍ നിര്‍ഭയമായ പ്രതിജ-്ഞാബദ്ധമായ പത്രപ്രവര്‍ത്തനത്തിന്‍റെ നിദര്‍ശനങ്ങളാണ്.
നിയോ ക്ളാസ്സിസത്തില്‍ ചുറ്റി നിന്നിരുന്ന മലയാള കവിത മെല്ലെ കാല്‍പനികതയുടെ സ്വപ്നലോകത്തേക്ക് കടന്നുവന്നത് വി.സി.ജ-ീവിച്ച കാലഘട്ടത്തിലായിരുന്നു. ചെറുപ്പത്തിലേ മരിച്ച ഭാര്യയെക്കുറിച്ചുള്ള പുരുഷന്‍റെ ദു:ഖം അവതരിപ്പിക്കുന്ന ഒരു വിലാപമാണ് വി.സി.യെ ശ്രദ്ധേയനാക്കിയത്.
അദ്ദേഹത്തിന്‍റെ എല്ലാ രചനകളും ചേര്‍ത്ത് 1981 ല്‍ വി.സി.കൃതികള്‍ എന്നൊരു വലിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശ്വരൂപം, ഒരു വിലാപം, നീതിസാരങ്ങള്‍, നാഗാനന്ദം എന്നീ കവിതകളും ഇന്ദുമതീസ്വയംവരം എന്നൊരു നാടകവും കുറേ സ്തോത്രകൃതികളും കവിതകളും പരിഭാഷകളും ചെറുകഥകളും അദ്ദേഹം എഴുതുകയുണ്ടായി.