“വി എസ് ജീവിച്ചിരിക്കുന്നത് ചിലര്‍ക്ക് അപകടം”

തിരുവനന്തപുരം| WEBDUNIA|
PRO
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ജീവിച്ചിരിക്കുന്നത് ചിലര്‍ക്ക് അപകടം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് ഒരു കോക്കസ് അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അധികാരദല്ലാള്‍ ടി ജി നന്ദകുമാര്‍. സി പി എമ്മിലെ ഒരു വിഭാഗവും മുസ്ലിം ലീഗിലെ ഒരു വിഭാഗവുമാണ് ഈ കോക്കസിന് പിന്നിലെന്നും നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

വി എസിനെ തകര്‍ക്കാന്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിക്കാരും പെണ്‍‌വാണിഭക്കേസില്‍ ഉള്‍പ്പെട്ടവരുമാണ് ഈ കോക്കസിന് പിന്നില്‍. സി പി എമ്മിലെ ഒരു വിഭാഗവും ലീഗിലെ ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു - നന്ദകുമാര്‍ വ്യക്തമാക്കി.

വി എസ് നിലനിന്നാല്‍ ഐസ്ക്രീം, സൂര്യനെല്ലി കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുമെന്ന് ചിലര്‍ ഭയപ്പെടുന്നതായും നന്ദകുമാര്‍ വെളിപ്പെടുത്തി. ചുറ്റുമുള്ള ഉപദേശകസംഘമാണ് പിണറായി വിജയനെ നശിപ്പിക്കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുടുക്കാന്‍ നന്ദകുമാറിന്‍റെ സഹായത്തോടെ വി എസ് രഹസ്യനീക്കം നടത്തിയതായുള്ള പി കരുണാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന സമിതിയില്‍ വച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്രക്കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചത്.

തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും ഇത് ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്നും വി എസ് ഇന്നലെ പ്രതികരിച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :