‘ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ട്’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച കേരളത്തില്‍ നടക്കും. ഘടകകക്ഷികളുമായും ചര്‍ച്ച നടത്തും. അതിനുശേഷം ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. എംപിമാര്‍ വീണ്ടും മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും. എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ കെപിസിസി വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

17 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന അഭ്യൂഹം ശരിയല്ല. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിയെന്ന് ചെന്നിത്തല പ്രതികരിച്ചു. പി സി ജോര്‍ജ് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കെ എം മാണിയെ പാര്‍ട്ടി നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ മാണിയാണ് തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതില്‍ ചെന്നിത്തല ഹൈക്കമാന്റിനോട് സാവകാശം തേടി. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്. ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക എത്രയും വേഗം തയ്യാറാക്കാന്‍ ഹൈക്കമാന്റ് വിവിധ പിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെ കുറിച്ച് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സമയം വേണമെന്നാണ് ചെന്നിത്തല ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം കൈക്കൊള്ളും. ഹൈക്കമാന്റ് പ്രതിനിധികളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച വൈകീട്ട് നടക്കും. സംഘടനാ വിഷയങ്ങളെ കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :