‘മരിച്ച’ യുവതി കാമുകനൊപ്പം പിടിയില്‍!

കൊല്ലം| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (19:05 IST)
PRO
മരിച്ചെന്നു കരുതിയ യുവതിയെ കാമുകനൊപ്പം പൊലീസ് പിടികൂടി. ഇതോടെ, യുവതിയുടേതെന്നു കരുതി സംസ്കരിച്ച മൃതദേഹം മറ്റാ‍രുടേതോ ആണെന്ന് ബോധ്യമായി. ഇരവിപുരം പുന്തലത്താഴം നഗര്‍ 240 തെങ്ങയ്യത്ത്‌ വീട്ടില്‍ ഷൈനി(27)യെയാണ് കാമുകനായ കലേഷി(30)നൊപ്പം പൊലീസ് പൊക്കിയത്. ഷൈനി ഭര്‍തൃമതിയും മൂന്നു കുട്ടികളുടെ മാതാവുമാണ്.

ഇക്കഴിഞ്ഞ 18നാണ് പറവൂര്‍ കായലില്‍ മത്സ്യബന്‌ധനവലയില്‍ ഒരു യുവതിയുടെ മൃതദേഹം കുടുങ്ങിയത്. 2009 ഓഗസ്റ്റില്‍ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ ഷൈനിയുടെ മൃതദേഹമാണിതെന്ന സംശയത്താല്‍ പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. ഷൈനിയുടെ മാതാപിതാക്കളും ഭര്‍ത്താവും മൃതദേഹം തിരിച്ചറിയുകയും മൃതദേഹം ഏറ്റുവാങ്ങി പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നുപുലര്‍ച്ചെ ഷൈനിയെ കാമുകന്‍ കലേഷിനൊപ്പം മലയാലപ്പുഴയ്ക്ക് അടുത്ത് ഒരു വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മൃതദേഹം ആളുമാറി സംസ്കരിക്കുകയായിരുന്നെന്ന വസ്തുത വെളിപ്പെട്ടത്. ഷൈനിയുടെ ശരീരത്തിലെ കറുത്ത പാട് മൃതദേഹത്തിലും കണ്ടതാണ് ബന്ധുക്കളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.

എന്തായാലും, സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :