ഹരിദത്തിന്‍റെ മരണം: കാരണങ്ങള്‍ എന്തൊക്കെ?

കൊച്ചി| WEBDUNIA|
PRO
സമ്പത്തിന്‍റെ കസ്റ്റഡി മരണക്കേസ് അന്വേഷിച്ച ഡിവൈഎസ്പി പി ജി ഹരിദത്തിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ തുടരുന്നു. ഹരിദത്തിന്‍റെ മരണത്തെക്കുറിച്ച്‌ പ്രത്യേക സംഘം അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ആലുവ റൂറല്‍ ഡിവൈഎസ്പി പി ആര്‍ സലീമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം അന്വേഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഹരിദത്തിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവര്‍ മരണത്തിന് ഏതെങ്കിലും രീതിയില്‍ കാരണമായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. രണ്ട് സി ബി ഐ ഉദ്യോഗസ്ഥരാണ് തന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ഹരിദത്തിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഒരു ജഡ്ജിയെയും ഒരു അഭിഭാഷകനെയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.

എറണാകുളം ഞാറയ്ക്കലിലെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഹരിദത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

2010 മാര്‍ച്ച് 29നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല എന്ന് സമ്പത്തിന്‍റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് 2010 മേയ് 25നാണ് ഹരിദത്തിന്‍റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘം അന്വേഷണം ഏറ്റെടുത്തത്.

അന്നത്തെ പാലക്കാട് എസ് പി വിജയ് സാഖറെ, തൃശ്ശൂര്‍ റേഞ്ച് ഐ ജി മുഹമ്മദ് യാസിന്‍ എന്നീ ഐ പി എസ്സുകാരെ ഉള്‍പ്പെടുത്തി കേസെടുത്തത് ഹരിദത്തായിരുന്നു. എന്നാല്‍ പിന്നീട് ഈ അന്വേഷണം വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകളുണ്ടായിരുന്നു.

കേസ് അന്വേഷണ വേളയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഹരിദത്ത്. ഈ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് ജോലിയോ ചിലപ്പോള്‍ ജീവന്‍ പോലുമോ ഉണ്ടാകില്ലെന്ന് ഹരിദത്ത് ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ കുറേനാളുകളായി ഹരിദത്ത് മെഡിക്കല്‍ ലീവിലായിരുന്നു. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്.

അതേസമയം, ഹരിദത്തിന്‍റെ മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :