സ്പിരിറ്റെന്ന് കരുതി വണ്ടിപിടിച്ചു; കണ്ടതോ അനാശാസ്യം!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശരവേഗത്തില്‍ ഓടിച്ചുപോയ കാര്‍ പിന്തുടര്‍ന്ന് പിടിച്ച പൊലീസുകാര്‍ കാറിനുള്ളിലെ ക്രീഡ കണ്ട് നാണം‌കെട്ട് കണ്ണുപൊത്തേണ്ടി വന്നു. തിരുവനന്തപുരത്ത് ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച റോന്തുചുറ്റുകയായിരുന്ന പൊലീസുകാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടതായിരുന്നു തുടക്കം. കാറിന്റെ പിന്‍‌ഭാഗം അമിതഭാരത്താല്‍ താഴ്ന്നിരുന്നതായിരുന്നു പൊലീസുകാരില്‍ സംശയം ജനിപ്പിച്ചത്. പൊലീസിനെ കണ്ടതോടെ കാര്‍ അമിതവേഗത്തില്‍ പറന്നു. നിര്‍ത്താന്‍ പൊലീസ് ആക്രോശിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. തമിഴ്നാട്ടില്‍ നിന്നും കടത്തിയ സ്പിരിറ്റുമായാണ് കാര്‍ കടന്നുകളഞ്ഞതെന്ന് കരുതിയ പൊലീസുകാര്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ചറിയിച്ചു.

റോന്തുചുറ്റുന്ന പൊലീസുകാരെ വെട്ടിച്ച് കോവളം ഭാഗത്തേക്ക് പോയ വാഹനത്തെ വിവിധ ദിശകളില്‍ നിന്ന് പൊലീസ് ജീപ്പുകള്‍ പിന്തുടര്‍ന്നു. സിനിമാ സ്റ്റൈലില്‍ നടന്ന ചേസിംഗിന് അവസാനം കോവളത്ത് വച്ച് പൊലീസുകാര്‍ കാര്‍ പിടിക്കുക തന്നെ ചെയ്തു. കാറില്‍ സ്പിരിറ്റ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് ഡോര്‍ തുറന്ന പൊലീസുകാര്‍ കാറിന്റെ പിന്‍‌സീറ്റില്‍ നാല് പുരുഷന്മാരും ഒരു യുവതിയും ഇരിക്കുന്നത് കണ്ട് ഞെട്ടി. ‘മൊബൈല്‍ അനാശാസ്യ കേന്ദ്ര’മാണ് തങ്ങള്‍ ചേസ് ചെയ്ത് പിടിച്ചതെന്നറിഞ്ഞ പൊലീസുകാര്‍ക്ക് നാണം‌കൊണ്ട് തല താഴ്ത്തേണ്ടി വന്നു.

പിന്‍‌സീറ്റില്‍ അഞ്ചുപേരും മുന്‍‌ഭാഗത്ത് ഡ്രൈവര്‍ മാത്രവും ആയതിനാലാണ് കാറിന്റെ പിന്‍ഭാഗം താഴ്‌ന്നതായി കണ്ടത്‌. കാറില്‍ നിന്നും ബ്ലൂ ഫിലിമിന്റെ സിഡിയും കാമറയും മറ്റും കണ്ടെടുത്തിട്ടുണ്ട്‌. ഗള്‍ഫില്‍ നിന്നെത്തിയ യുവാവ്‌ സുഹൃത്തുക്കള്‍ക്കൊപ്പം പെണ്ണിനെ സംഘടിപ്പിച്ച്‌ ആഘോഷിക്കാനും ബ്ലൂ ഫിലിം പിടിക്കാനുമായിരുന്നു പരിപാടി. കിളിമാനൂര്‍, വെഞ്ഞാറമൂട്‌, നെടുമങ്ങാട്‌ സ്വദേശികളായ അരുണ്‍, മനീഷ്‌, റോഷന്‍, സുബി, ഷാനു എന്നിവരാണ് പിടിയിലായിട്ടുണ്ട്‌. എയര്‍പോര്‍ട്ട്‌ സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയും പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :