സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്താന്‍ നീക്കം

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്താന്‍ നീക്കം. ഇതു സംബന്ധിച്ച് ശുപാര്‍ശ ആയി. ഇതിനൊപ്പം ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്.

ചൊവ്വാഴ്ച ധനവിനിയോഗ അവലോകന സമിതിയുടെ ശുപാര്‍ശ നിയമസഭയില്‍ വെച്ചു. അതെ സമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ പെന്‍ഷന്‍ പ്രായം 56 ആണ്‌, ഇത് 58 ആക്കാനാണു ശുപാര്‍ശ.

ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ഇതനുസരിച്ച് പെന്‍ഷന്‍ പ്രായം കൂട്ടുമ്പോള്‍ ഉണ്ടാകുന്ന പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാവും.
ആയതിനാല്‍ പെന്‍ഷന്‍ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം എന്നും ശുപാര്‍ശയുണ്ട്.

പെന്‍ഷന്‍ ഫണ്ട് രൂപീകരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ജീവനക്കാര്‍ക്ക് പലിശ സഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നല്‍കാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നും ശുപാര്‍ശയില്‍ പറയുന്നു.

നിലവിലെ പങ്കാളിത്ത പെന്‍ഷന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ശുപാര്‍ശയ്ക്കൊപ്പം കെഎസ്ആര്‍ടിസിയിലും സര്‍വകലാശാലകളിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം എന്നുമാണ്‌ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :