വിവാദ പ്രസ്താവന: വി എസിനെതിരായ നടപടി 4ന് അറിയാം

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (12:39 IST)
PRO
PRO
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിനിലപാടിന് വിരുദ്ധമയി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വി എസ്‌ അച്യുതാനന്ദനെതിരെ കടുത്ത നടപടിക്ക്‌ സിപിഎം സംസ്ഥാന നേതൃത്വം തയാറെടുക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം നാലിന് അടിയന്തര സെക്രട്ടറിയേറ്റ്‌ യോഗം വിളിച്ചിട്ടുണ്ട്.

വി എസിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പതിനൊന്നിന് ചേരാനിരുന്ന അടിയന്തര യോഗം നാലിന്‌ വിളിച്ചുചേര്‍ത്തിരിക്കുന്നത്‌. വി എസിന്റെ പ്രസ്താവനയോട് പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാതൃഭൂമി ചാനലില്‍ ഉണ്ണി ബാലകൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ്‌ വി എസ്‌ വിവാദ പ്രസ്താവന നടത്തിയത്. ലാവ്‌ലിന്‍ കേസ്‌ അഴിമതി കേസ്‌ തന്നെയാണ്‌ വി എസ്‌ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ താന്‍ സത്യം പറഞ്ഞതുകൊണ്ടാണ്‌ തന്നെ പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന് പുറത്താക്കിയത്‌. ലാവ്‌ലിന്‍ കമ്പനിയുമായിട്ടുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ തന്നെയാണ്‌ താന്‍ പിബിയില്‍ നിലപാടെടുത്തതെന്നു വി എസ്‌ പറഞ്ഞു.

ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി എ ജിയുടെ കണ്ടെത്തല്‍ ശരിയാണ്. ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായെന്നും അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്നും വി എസ് പറഞ്ഞു. തന്നെയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ ലക്ഷ്യം വെയ്ക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും വി എസ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :