'വിമാനത്താവള ഓഹരിയില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാ‍ര്‍'

കാസര്‍കോട്‌| WEBDUNIA|
PRO
കണ്ണൂര്‍ വിമാനത്താവള ഓഹരിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. ശരിയായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

പ്രശ്നത്തില്‍ ഇടപെട്ടു സര്‍ക്കാരിനു തലവേദനയുണ്ടാക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും ഓഹരിയെടുക്കാന്‍ സൌകര്യമുണ്ടാവണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

വികസനകാര്യങ്ങളില്‍ സര്‍ക്കാറിന് ഇച്ഛാശക്തിയില്ലാത്തതിന്റെ തെളിവാണ് സ്മാര്‍ട്ട് സിറ്റി നടപ്പിലാവാത്തത്. മാത്രമല്ല ഇത് തൊഴിലില്ലാത്ത ചെറുപ്പക്കാരോടുള്ള അവഗണന കൂടിയാണ്. തൊഴിലുറപ്പു പദ്ധതി കാര്‍ഷിക മേഖലയിലേക്കു കൂടി വ്യാപിപ്പിക്കണം. കേരള മോചന യാത്രയുടെ ഭാഗമായി കാസര്‍കോട്‌ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ ദത്തെടുക്കണമെന്നു ആവശ്യം പ്രതിപക്ഷ നേതാവ്‌ ആവര്‍ത്തിച്ചു. ദുരിതബാധിതരെ സംരക്ഷിക്കുന്നതിനുള്ള ചെലവ്‌ സര്‍ക്കാര്‍ നല്‍കണം. വീടുകളില്‍ ഇവരെ നോക്കാന്‍ ആരും തയാറല്ലെങ്കില്‍ ഇവരുടെ സംരക്ഷണത്തിനായി കേന്ദ്രം തുടങ്ങണം. എന്‍ഡോസള്‍ഫാന്‍ രാജ്യം മുഴുവന്‍ നിരോധിക്കണം. കേരളത്തിനുണ്ടായ അനുഭവം രാജ്യത്തൊരിടത്തും ഇനിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :