യുവതിയുടെ മേല്‍ ആസിഡൊഴിച്ച പ്രതിയെ പിടികൂടാനായില്ല

ആലപ്പുഴ| WEBDUNIA|
PRO
ചെങ്ങന്നൂരില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയുടെ മേല്‍ ആസിഡൊഴിച്ച സംഭവത്തിലെ പ്രതിയെ പൊലീസിന് പിടികൂടാനായില്ല. പൊലീസ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുളക്കുഴ കോട്ട വടക്കേക്കര വീട്ടില്‍ കൃഷ്ണന്‍ കുട്ടിയുടെ മകള്‍ അഞ്ജലി കൃഷ്ണ(22), മാതാവ്‌ ശ്രീകുമാരി(47) എന്നിവര്‍ക്ക് നേരെയാണ് ബി ജെ പി പ്രദേശിക നേതാവ് വി എസ് ബിനു ആസിഡൊഴിച്ചത്.

ബിനു എവിടെയുണ്ടെന്നുപോലും പൊലീസിന് അറിയില്ലത്രെ. ബിനുവിന്‍റെ മൊബൈലില്‍ വിളിച്ചാല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതല്ലാതെ ബിനുവിനെ കണ്ടെത്തുന്നതിനുള്ള മറ്റ് ശ്രമങ്ങളൊന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

അഞ്ജലി അധ്യാപികയായി ജോലിചെയ്തിരുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്‍റെ ഉടമസ്ഥനാണ് ബിനു. ബിനു പലതവണ അഞ്ജലിയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് മറ്റൊരു വിവാഹം തീരുമാനിച്ചതിന്‍റെ പ്രതികാരമായാണ്‌ ആക്രമണം നടത്തിയത്. ആസിഡ്‌ അഞ്ജലിയുടെ ശരീരത്തിലൊഴിക്കുന്ന സമയത്ത്‌ ബിനുവിനൊപ്പം ഉണ്ടായിരുന്നയാളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. അഞ്ജലിക്കൊരു പാഴ്സല്‍ ഉണ്ടെന്നും എന്നാല്‍ പാഴ്സല്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് വീടറിയാത്തതിനാല്‍ ഒന്ന് വീടിന് പുറത്തിറങ്ങി നില്‍‌ക്കണമെന്നും ഒരു അജ്ഞാത ഫോണ്‍ സന്ദേശം കൃഷ്ണയുടെ വീട്ടുകാര്‍ക്ക് ലഭിച്ചു. വിവാഹം ആയതിനാല്‍ ആരെങ്കിലും കൊറിയറില്‍ സമ്മാനം അയച്ചതാകുമെന്ന് കരുതി അമ്മ ശ്രീകുമാരിയോടൊപ്പം അഞ്ജലി കൃഷ്ണ വീടിന്‌ പുറത്തേക്കിറങ്ങി നിന്നു. ഈ സമയത്ത് ഹെല്‍മറ്റ്‌ ധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തുകയും കൈയില്‍ കരുതിയിരുന്ന ആസിഡ്‌ യുവതിയുടെ മുഖത്തേക്ക്‌ ഒഴിക്കുകയും ബൈക്കില്‍ പാഞ്ഞ്‌ പോവുകയും ചെയ്തു.

ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത്‌ ഗുരുതരമായ പൊള്ളലേറ്റ അഞ്ജലി കൃഷ്ണയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ് ഇപ്പോള്‍ അഞ്ജലി കൃഷ്ണയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :