മകന്റെ കല്യാണത്തിരക്കുമായി മമ്മൂട്ടി ചെന്നൈയില്‍

ചെന്നൈ| WEBDUNIA|
ആദായനികുതി ഉദ്യോഗസ്ഥന്‍ തന്റെ വീടും ഓഫീസും അരിച്ചുപെറുക്കുമ്പോള്‍ മകന്‍ ഡുല്‍‌ക്കറിന്റെ കല്യാണനിശ്ചവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടി ചെന്നൈയിലുള്ള തന്റെ വീട്ടിലാണ്. മകന്റെ വിവാഹനിശ്ചയത്തിന്‌ വേണ്ടിയാണ്‌ മമ്മൂട്ടി ചെന്നൈയിലെ വീട്ടിലെത്തിയത്‌. ശനിയാഴ്ച ആയിരുന്നു വിവാഹനിശ്ചയം. ഷൂട്ടിംഗ്‌ ഇടയ്ക്ക് നിര്‍ത്തിയാണ്‌ മമ്മൂട്ടി മകന്റെ വിവാഹനിശ്ചയത്തിന്‌ ചെന്നൈയിലേക്കു തിരിച്ചത്‌. വെള്ളിയാഴ്ച കൊച്ചിയിലെത്തി ഷാജി കൈലാസ്‌ ചിത്രമായ കിംഗിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കേണ്ടതായിരുന്നു അദ്ദേഹം. റെയ്ഡ് നടക്കുന്നതിനാല്‍ അത് കഴിഞ്ഞ് ഷൂട്ടിംഗിന് പോയാല്‍ മതിയെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ വീട്ടിലും ഓഫീസിലും മാത്രമല്ല മോഹന്‍‌ലാലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഒറ്റയടിക്കാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ ഡ്രൈവറും ചലച്ചിത്ര നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുന്നുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ, ഗോശ്രീ റോഡിലുള്ള ഫ്ലാറ്റിലാണ്‌ പരിശോധന നടത്തുന്നത്‌. മോഹന്‍ലാലുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയും മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മാതാവുമാണ് ആന്റണി പെരുമ്പാവൂര്‍ എന്നതിനാലാണ് ആദായ നികുതി വകുപ്പ്‌ റെയ്ഡ് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ രണ്ട്‌ ആനക്കൊമ്പുകള്‍ കണ്ടെടുത്തെങ്കിലും വീട്ടിലെ രണ്ട് മുറികള്‍ തുറക്കാന്‍ ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മുറികളിലേക്കുള്ള വാതില്‍ രൂപകല്‍‌പന ചെയ്തിരിക്കുന്നത്. ഈ മുറികള്‍ ആളുടെ വിരല്‍പാടുകള്‍ പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കാന്‍ കഴിയൂ. മോഹന്‍ലാലിന്റെ ഭാര്യ ഉപയോഗിക്കുന്ന മുറികളാണിതെന്നാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിരിക്കുന്ന വിവരം.

മോഹന്‍ലാലിന്റെ തേവരയിലെ വീ‍ട്ടിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം മുടവന്മുകളില്‍ മോഹന്‍ലാലിന്റെ അമ്മ താമസിക്കുന്ന വീട്, കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ വിസ്മയ മാക്സിന്റെ ഓഫിസ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പതിനഞ്ചിലധികം വരുന്ന ഉദ്യോഗസ്ഥസംഘമാണ് ഓരോയിടത്തും റെയ്ഡ് നടത്തുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാംഗ്ലൂരിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ ഉണ്ടെന്നാണ് സൂചന. ഈ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്റെ വിവാഹനിശ്ചയം നടന്നിരുന്നു. മോഹന്‍ലാലിന്റെ ഭാര്യാപിതാവ് ബാലാജിയുടെ എഗ്മോറിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :