ഫസല്‍‌വധം: കാരായി രാജനെ അറസ്റ്റുചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
എന്‍ഡിഎഫ്‌ പ്രവര്‍ത്തകന്‍ തലശേരി പിലാക്കൂലില്‍ മുഹമ്മദ്‌ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സി പി എം തലശേരി ഏരിയ സെക്രട്ടറിയായിരുന്ന കാരായി രാജനെ അറസ്റ്റു ചെയ്യാന്‍ തടസമില്ലെന്ന്‌ ഹൈക്കോടതി. കാരായി രാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌. കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

കേസ്‌ അന്വേഷിക്കുന്ന സിബിഐ നേരത്തെ കാരായി രാജനും സിപിഎം തലശേരി തിരുവങ്ങാട്‌ ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും നോട്ടീസ്‌ നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്നാണ്‌ ഇരുവരും മുന്‍കൂര്‍ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്‌. കേസ്‌ ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ്‌ രേഖകളും പരിശോധിച്ച കോടതി ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഇവരെ അറസ്റ്റ്‌ ചെയ്യുന്നതില്‍ തടസമില്ലെന്ന്‌ അറിയിക്കുകയായിരുന്നു.

2006 ഒക്ടോബര്‍ 22 ന്‌ പുലര്‍ച്ചെയാണ്‌ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായ മുഹമ്മദ്‌ ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക്‌ സമീപം വെച്ച്‌ വെട്ടേറ്റു മരിച്ചത്‌. സി പി എം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :