നിയമസഭ സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍

തിരുവനന്തപുരം| Last Modified വ്യാഴം, 15 മെയ് 2014 (15:19 IST)
സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുണ്ടാകുന്ന സമ്മേളനം തീര്‍ത്തും വ്യത്യസ്തതയുള്ളതായിരിക്കും എന്നാണു കരുതുന്നത്.

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച് ഉടന്‍ തന്നെ നിയമസഭ ചേരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ജനങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പാ സൌകര്യം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതിനായി ഈ മാസം 22 ന്‌ ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം സഹകരണ മേഖലയില്‍ മിതമായ പലിശ നിരയ്ക്കില്‍ വായ്പ ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള വായ്പാ സ്ഥാപനങ്ങള്‍ ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും എന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :