ട്രാക്കിലെ മാനഭംഗം: ചാര്‍ളിയല്ല, ഗോവിന്ദസ്വാമി

ചെറുതുരുത്തി| WEBDUNIA|
PRO
വടക്കാഞ്ചേരിക്കടുത്ത് വള്ളത്തോള്‍ നഗറില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ ആളിന്റെ പേര് ചാര്‍ളി എന്നല്ല ഗോവിന്ദസ്വാമി എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. മുപ്പത് വയസ്സ് പ്രായമുള്ള ഇയാള്‍ തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കടലൂര്‍ ജില്ലയിലെ വിരുദാചലത്തിനടുത്തുള്ള സമത്വപുരത്തിലെ ഇവത്തകുടിയിലെ അറുമുഖത്തിന്റെ മകന്‍ ഗോവിന്ദസ്വാമി (30) ആണ്‌ അറസ്റ്റിലായത്‌.

ഇയാള്‍ നിരവധി കവര്‍ച്ച കേസിലെ പ്രതിയാണ്. തൃശൂരില്‍ നിന്നാണ് താന്‍ ട്രെയിനില്‍ കയറിയത്. പെണ്‍കുട്ടിയുടെ ബാഗ് തട്ടിയെടുക്കുന്നതിനു വേണ്ടി പിടിവലി നടത്തി. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ ചവിട്ടി പുറത്തേക്ക് ഇടുകയും കൂടെച്ചാടുകയും ചെയ്തു. താഴെ വീണ പെണ്‍കുട്ടിയെ തലക്കിടിച്ച് ബോധംകെടുത്തിയ ശേഷം ബാഗ്‌ പരിശോധിച്ചപ്പോള്‍ ഇതില്‍ മൊബൈല്‍ ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്‌ കൈക്കലാക്കിയ ശേഷമാണ്‌ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന്‌ ഗോവിന്ദസ്വാമി സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു.

രണ്ടുട്രാക്കിനപ്പുറത്തേക്ക്‌ ഒറ്റക്കൈ കൊണ്ട്‌ വലിച്ചിഴച്ചുകൊണ്ടുപോയെന്നും ഗോവിന്ദ സ്വാമി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംഭവ സമയത്ത്‌ ട്രെയിനില്‍ യാത്ര ചെയ്‌തവരില്‍ നിന്നും പൊലീസ്‌ മൊഴിയെടുത്തു. യാത്രക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നാല് മോഷണ കേസുകളിലെ പ്രതിയാണ്. നേരത്തെ, മോഷണ കേസില്‍ 15 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളെ വെള്ളിയാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.

അതേസമയം, ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവര്‍ പൂര്‍ണ അബോധാവസ്ഥയിലാണ്. തലച്ചോറില്‍ രക്തം കട്ടിപിടിച്ചിട്ടുണ്ട് രക്ത സമ്മര്‍ദ്ദവും കുറവാണ്. ഫോറന്‍സിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 9:15 ന് അടുത്ത സമയത്താണ് അതിക്രൂരമായ വിധിയെ പെണ്‍കുട്ടിക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.

(പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് കാണാന്‍ വള്ളത്തോള്‍ നഗറില്‍ കാത്തുനില്‍ക്കുന്ന ജനക്കൂട്ടമാണ് ചിത്രത്തില്‍. ഫോട്ടോ - വിബിന്‍ സി വിന്‍സന്റ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :