ഞാന്‍ ഒരു സ്ത്രീയെയും ലൈംഗികമായി ഉപയോഗിച്ചിട്ടില്ല: അഴീക്കോട്

കൊച്ചി| WEBDUNIA|
PRO
“ഈശ്വരന്‍ സാക്ഷിയായി പറയട്ടെ, ഇന്നോളം ഞാന്‍ ഒരു സ്ത്രീയെയും ശാരീരികമായ ലൈംഗികബന്ധത്തിന് ഉപയോഗിച്ചിട്ടില്ല” - പറയുന്നത് സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അഴീക്കോട് എഴുതുന്ന ആത്മകഥയിലെ ‘സ്ത്രീ എന്‍റെ ജീവിതത്തില്‍’ എന്ന അധ്യായത്തിലാണ് ഈ പരാമര്‍ശമുള്ളത്.

അവിവാഹിതനായി കഴിയാന്‍ സാധിച്ചതില്‍ താന്‍ സന്തോഷിക്കുന്നു എന്നും അഴീക്കോട് പറയുന്നു. “അവിവാഹിതനായി തുടരാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ സന്തോഷിക്കുന്നു. വന്ദ്യവയോധികനായ എന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇപ്പോഴും ഉണ്ട്. അവരുടെ സ്വത്വത്തെ ബഹുമാനിക്കാന്‍ എനിക്ക് കഴിയണം. ഈശ്വരന്‍ സാക്ഷിയായി പറയട്ടെ, ഇന്നോളം ഞാന്‍ ഒരു സ്ത്രീയെയും ശാരീരികമായ ലൈംഗികബന്ധത്തിന് ഉപയോഗിച്ചിട്ടില്ല. എന്നോട് സഹതപിക്കുന്നവരും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന് പരിഹസിക്കുന്നവരും ഉണ്ടാകും. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കണ്ട് അവളുടെ അന്യ സൌന്ദര്യങ്ങളെ കാണാതെ മാംസദാഹം തീര്‍ക്കുന്ന പുരുഷനോട് എനിക്കുള്ള സഹതാപത്തിന്‍റെ ആഴം അവര്‍ അറിയുന്നില്ല” - അഴീക്കോട് പറയുന്നു.

“കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നുകൊണ്ട് ഭൌതികങ്ങളായ മോഹങ്ങള്‍ക്ക് കീഴടങ്ങാതെ ധീരമായി ജീവിക്കാനുള്ള വാഗ്ഭടാനന്ദഗുരുവിന്‍റെ ആത്മീയ പ്രഭാഷണങ്ങള്‍ക്ക് ഞാന്‍ നന്ദി പറഞ്ഞേ തീരൂ. ആ ഉപദേശം സ്വാഭാവികമായി എന്‍റെ മനസിനെ അവിവാഹിക ജീവിതത്തിന്‍റെ ശാന്തതയിലേക്ക് നയിച്ചുകൊണ്ടുപോയി. ഇന്നും വലിയ ഇടര്‍ച്ചകളൊന്നും കൂടാതെ വിവാഹസുഖത്യാഗത്തില്‍ നേരിയൊരു സ്വസ്ഥത അനുഭവിച്ചുകൊണ്ട് തുടരുന്നു. ഇന്നോളം അവിവാഹിതന്‍ എന്ന നിലയില്‍ സങ്കടപ്പെടാന്‍ എനിക്ക് ഇടവന്നിട്ടില്ല” - സുകുമാര്‍ അഴീക്കോട് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :