കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം| WEBDUNIA|
PRO
പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കസ്തൂരിരംഗന്‍സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം. ഇടതു മുന്നണി നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് സൂചന.

വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണിയും യോഗം ചേരുന്നുണ്ട്. കസ്തൂരി രംഗന്‍സമിതിയുടെ ശുപാര്‍ശകള്‍കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് സംസ്ഥാനം നിലപാട് കൈക്കൊള്ളും.

പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാനാണ് കെ കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍ പത്തംഗ ഉന്നതതലസമിതി രൂപവത്കരിച്ചത്. ഇത് കഴിഞ്ഞദിവസം വനം, പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിനുകീഴിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പരിസ്ഥിതിദുര്‍ബലപ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശത്ത് പാറപൊട്ടിക്കലും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളും പാടില്ലെന്നതാണ് കസ്തൂരി രംഗന്‍സമിതിയുടെ നിര്‍ദേശം. ഇപ്പോള്‍ നടത്തുന്ന ഖനനം അഞ്ചു വര്‍ഷം കൊണ്ട് നിര്‍ത്തണം. ജലവൈദ്യുതി പദ്ധതികള്‍ക്ക് ഉപാധികളും നിര്‍ദേശിക്കുന്നു. ടൗണ്‍ഷിപ്പിനും നിര്‍മ്മാണത്തിനും സമിതി നിയന്ത്രണവും നിര്‍ദേശിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :